കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ന് ദില്ലിയിലേക്ക് പോകും. അണിക( തെരുവിലിറങ്ങിയതിന് പിന്നാലെയാണ് നേതാക്കൾ ദില്ലിയിലേക്ക് വിമാനം കയറുന്നത്.
യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എം.എൽ.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താൽപ്പര്യവും അറിയിച്ച എ.ഐ.സി.സി നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ ചർച്ചകൾ നടക്കുന്നത്. സണ്ണി ജോസഫിന്റെ സാന്നിധ്യത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. വി.ഡി. സതീശനായി ഭൂരിഭാഗം എം.എൽ.എമാരും ഘടകകക്ഷികളും രംഗത്തുണ്ടെങ്കിലും, കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമായി ശക്തമായ വാദങ്ങൾ ഹൈക്കമാൻഡിന് മുന്നിലുണ്ട്. തർക്കങ്ങളില്ലാതെ സമവായത്തിലൂടെ ഒരു പേര് കണ്ടെത്താനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കം. നേതാക്കൾ മടങ്ങിയെത്തുന്നതോടെ കേരളത്തിന്റെ പുതിയ നായകനെക്കുറിച്ചുള്ള ചിത്രം വ്യക്തമാകും.















