ന്യൂഡൽഹി: കഴിഞ്ഞവർഷം 2025ൽ രാജ്യത്ത് 1.39 കോടി പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. വ്യാജരേഖ ചമയ്ക്കലും ദുരുപയോഗവും തടയുന്നതിനായി അത്യാധുനിക ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകളാണ്കഴിഞ്ഞ വർഷം വിതരണം ചെയ്തതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിൽ രാജ്യത്താകെ 545 പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളാണുള്ളത്. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു പാസ്‌പോർട്ട് കേന്ദ്രമെങ്കിലും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഈ വർഷം 10 പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. ഇപ്പോൾ രാജ്യത്തെ 30 ലോക്‌സഭാ മണ്ഡലങ്ങളിൽ മാത്രമാണ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ ഇല്ലാത്തത്.
ഗ്രാമപ്രദേശങ്ങളിലും ഉൾനാടുകളിലും മൊബൈൽ വാനുകൾ വഴി പാസ്‌പോർട്ട് സേവനങ്ങൾ എത്തിക്കുന്ന പദ്ധതി വൻ വിജയമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സംവിധാനത്തിലൂടെ മാത്രം ഇതുവരെ 30 ലക്ഷം പാസ്‌പോർട്ടുകൾ നൽകാൻ സാധിച്ചു. പാസ്‌പോർട്ടിനായി അപേക്ഷകർ നൽകുന്ന വ്യക്തിവിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാസ്‌പോർട്ടിൽ ഘടിപ്പിക്കുന്നതിനുള്ള ചിപ്പുകൾ വിദേശകാര്യമന്ത്രാലയം വാങ്ങുന്നത് നാസികിലെ ‘ഇന്ത്യ സെക്യൂരിറ്റി പ്രസിൽ’ നിന്നാണ്. സെക്യൂരിറ്റി പ്രസ് ഇതിനായുള്ള സാങ്കേതിക കരാർ നൽകിയിരിക്കുന്നത് പ്രമുഖ വിദേശ കമ്പനിക്കാണെന്നും അധികൃതർ വിശദീകരിച്ചു.
വിസയില്ലാതെ സഞ്ചരിക്കാം 27 രാജ്യങ്ങളിൽ; എങ്കിലും രാജ്യത്ത് പാസ്‌പോർട്ട് ഉള്ളവർ കുറവ്
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ആഗോളതലത്തിൽ യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതായും മന്ത്രാലയം അറിയിച്ചു.
27 രാജ്യങ്ങളിൽ വിസയില്ലാതെ (Visa-free) നേരിട്ട് സഞ്ചരിക്കാം.
47 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ (Visa on Arrival) സൗകര്യമുണ്ട്.
66 രാജ്യങ്ങൾ ഇന്ത്യക്കാർക്കായി ഇ-വിസ (e-Visa) സൗകര്യം അനുവദിച്ചിട്ടുണ്ട്.















