നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം

നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം

വിർജീനിയ: വിർജീനിയയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേൽപ്പിച്ച നഴ്സിന് കോടതി തടവുശിക്ഷ വിധിച്ചു. ഹെൻറിക്കോ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ മുൻ നഴ്സായ എറിൻ സ്ട്രോട്ട്മാൻ (27) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. എന്നാൽ, കുഞ്ഞുങ്ങളുടെ അസ്ഥികൾ ഒടിക്കുന്നതടക്കമുള്ള അതിക്രൂരമായ കുറ്റം ചെയ്തിട്ടും പ്രതിക്ക് കേവലം മൂന്ന് വർഷത്തിൽ താഴെ മാത്രം തടവ് ലഭിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

2022-നും 2024-നും ഇടയിൽ ഇവർ കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിന്റെ പാദങ്ങൾ തലയ്ക്ക് മുകളിൽ എത്തുന്നതുവരെ കാലുകളിൽ ഇവർ ബലം പ്രയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വിർജീനിയ നിയമപ്രകാരം ഒരു കുഞ്ഞിനെ ഉപദ്രവിച്ചതിന് പരമാവധി 5 വർഷം വീതം ഒൻപത് കുഞ്ഞുങ്ങളുടെ കേസിൽ 45 വർഷം തടവാണ് കോടതി വിധിച്ചത്. എന്നാൽ, പ്രോസിക്യൂഷനുമായുള്ള പ്രത്യേക വാദ കരാർ  പ്രകാരം ജഡ്ജി ശിക്ഷാകാലാവധി വെട്ടിച്ചുരുക്കി. നല്ല നടപ്പ് കൂടി പരിഗണിച്ചാൽ ഇവർക്ക് 3 വർഷത്തിൽ താഴെ മാത്രം ജയിലിൽ കിടന്നാൽ മതിയാകും.

 ആശുപത്രിയിൽ ചിലയിടങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലാതിരുന്നതും, കുഞ്ഞുങ്ങളെ പരിചരിച്ച നഴ്സുമാരുടെ കൃത്യമായ വിവരങ്ങൾ ആശുപത്രി അധികൃതർ രേഖപ്പെടുത്താതിരുന്നതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. ആശുപത്രിക്ക് വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പും കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ഗ്യാസ് പ്രോബ്ലം മാറ്റാനുള്ള ഒരു പ്രത്യേക വ്യായാമ രീതി ചെയ്യുമ്പോൾ അബദ്ധത്തിൽ പറ്റിയതാണെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി ഇവരെ ഉടനടി ജയിലിലേക്ക് മാറ്റി.

Share Email
LATEST excelnclexrn
Top