തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകിടം മറിച്ചുകൊണ്ട് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള (14.2 കിലോഗ്രാം) ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപയാണ് പുതുതായി കൂട്ടിയത്. ഇതോടെ കേരളത്തിൽ പലയിടങ്ങളിലും ഗാർഹിക സിലിണ്ടറിന്റെ വില 951 രൂപ കടന്നു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് 7-ന് ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനമാണ് ഇപ്പോഴത്തെ വർദ്ധനവിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.ജൂൺ ഒന്നിന് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 46 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ അടുക്കളകളെ കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള ഈ അടുത്ത പ്രഹരം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് നടുവിൽ നിൽക്കുന്ന സാധാരണക്കാർക്ക് ഈ വിലവർദ്ധനവ് കനത്ത തിരിച്ചടിയാകും.