പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് വീണ്ടും കനത്ത തിരിച്ചടി. ഭഗവന്ത് മാൻ സിഖ് വിരോധിയാണെന്ന് സിഖ് മതസ്ഥരുടെ പരമോന്നത സമിതികളിലൊന്നായ അകാൽ തഖ്ത് പ്രഖ്യാപിച്ചു. സിഖ് പുരോഹിതരുടേതാണ് ഈ നിർണായക തീരുമാനം. നേരത്തെ നിയമസഭയിൽ മദ്യപിച്ചെത്തി വിവാദത്തിലായ ഭഗവന്ത് മാൻ, ഇതോടെ സിഖ് സമൂഹത്തിനിടയിൽ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, ഭഗവന്ത് മാൻ മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള പഴയൊരു വീഡിയോ പരിശോധിച്ചാണ് അകാൽ തഖ്ത് ഈ തീരുമാനത്തിലെത്തിയത്. സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായ മുഖ്യമന്ത്രി ഈ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ പുരോഹിത കൂട്ടായ്മ വീഡിയോ ശാസ്ത്രീയമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും, ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള നടപടിക്ക് പുറമേ, ഭഗവന്ത് മാൻ മുൻപ് പാസാക്കിയ വിവാദ ബില്ലിൽ ഒപ്പിട്ട എല്ലാ സിഖ് എം.എൽ.എമാരും അകാൽ തഖ്തിൽ നേരിട്ട് ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഉത്തരവിട്ടിട്ടുണ്ട്. പരമോന്നത സമിതിയുടെ ഈ കടുത്ത നിലപാട് പഞ്ചാബ് രാഷ്ട്രീയത്തിലും ആം ആദ്മി പാർട്ടി ഭരണത്തിലും വലിയ ചലനങ്ങൾക്ക് കാരണമാകും.















