യുഎൻ സുരക്ഷാ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന പ്ലീനറി യോഗത്തിൽ, ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താന് ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകി. ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യവും മാറ്റമില്ലാത്തതുമായ ഘടകമാണെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കും ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടകൾക്കുമായി പാകിസ്താൻ യുഎൻ വേദികളെ നിരന്തരം ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പാകിസ്താന്റെ ശ്രമമാണ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പാർവതനേനി ഹരീഷ് യോഗത്തിൽ സംസാരിക്കവേ, ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താൻ പ്രതിനിധി നടത്തിയ പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. സുരക്ഷാ കൗൺസിലിലെ സാന്നിധ്യം പാകിസ്താൻ തെറ്റായ പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങളോട് പ്രതികരിക്കാൻ ഇന്ത്യ
നിർബന്ധിതരാവുകയായിരുന്നുവെന്ന് പാർവതനേനി ഹരീഷ് യുഎൻ വേദിയെ അറിയിച്ചു. സുരക്ഷാ കൗൺസിലിൽ അംഗമായിരിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, അത് വ്യാജവും പക്ഷപാതപരവുമായ കഥകൾ പ്രചരിപ്പിക്കാനുള്ള വേദിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്താന്റെ പൊള്ളയായ അവകാശവാദങ്ങൾക്ക് യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ പ്രസംഗം അവസാനിപ്പിച്ചത്.













