swayamvara
pulimoottil

ക്നാനായ സമുദായത്തിന്റെ ചരിത്രം മായ്ക്കാനോ മാറ്റിയെഴുതാനോ ആർക്കും സാധിക്കില്ല: മേയർ റോബിൻ ഇലക്കാട്ട്

ക്നാനായ സമുദായത്തിന്റെ ചരിത്രം മായ്ക്കാനോ മാറ്റിയെഴുതാനോ ആർക്കും സാധിക്കില്ല: മേയർ റോബിൻ ഇലക്കാട്ട്

ഫോർട്ട് ലോഡർഡെയിൽ (ഫ്ലോറിഡ): ക്നാനായ സമുദായത്തിന്റെ ചരിത്രം ഒരു കാരണവശാലും ആർക്കും മായിക്കാനോ മറ്റ് ആർക്കെങ്കിലും വേണ്ടി മാറ്റിയെഴുതാനോ സാധിക്കില്ല എന്ന്  മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് .  16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷനിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അര ക്നാനായ മുക്കാൽ ക്നാനായ എന്നില്ല, ഒറ്റ ക്നാനായയേ ഉള്ളു എന്ന് എല്ലാവരും മനസ്സിലാക്കണം. ജന്മംകൊണ്ടു മാത്രം എങ്ങനെ വംശശുദ്ധി നിലനിർത്താനാകും അതിനൊപ്പം കർമവും വേണ്ടേ?.. ക്നാനായ സമുദായത്തിന്റെ അധികാര സ്ഥാനത്തിരിക്കുന്നവർക്ക് അത് മനസ്സിലാവാത്തത് എന്താണ്. ?വംശശുദ്ധി എന്ന ക്നാനായ പൈതൃകത്തിനു വേണ്ടി നിലകൊള്ളുന്നവരോട് ശത്രുതാമനോഭാവത്തോടെ സമുദായ നേതൃത്വം പെരുമാറുന്നത് എന്തുകൊണ്ടാണെന്നും റോബിൻ ചോദിച്ചു. വംശശുദ്ധി സംബന്ധിച്ച കേസിൽ കോട്ടയം അതിരൂപതയും അതിൻ്റെ ഭരണ നേതൃത്വവും സ്വീകരിച്ച നിലപാടു മൂലം കോടതിയിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.  

‘മാക്കീൽ പിതാവ് മുതൽ ഇങ്ങോട്ട്കുന്നശേരി പിതാവു വരെ ക്നാനായ സമുദായത്തെ പുരോഗതിയുടെ പാതയിൽ എത്തിക്കാൻ എത്രമാത്രം കഷ്ടപ്പെട്ടിരുന്നു എന്ന് നമുക്ക് അറിയാം. അവരുടെ സംഭാവനകളെ കുറിച്ചും നമുക്ക് അറിയാം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം എന്തു സംഭാവനയാണ് ക്നാനായ സമുദായത്തിന് നൽകിയിയത് എന്നു മനസ്സിലാകുന്നില്ല. ചാറ്റ് ജിപിടിയോട് ചേദിച്ചപ്പോൾ അതിനും അറിയില്ല.’- റോബിൻ പറഞ്ഞു.

അമേരിക്കയിൽ ഇത്രയേറെ പള്ളികളും ആളുകളും ഉള്ള ക്നാനായ സമൂഹത്തിന് ഇവിടെ എന്തുകൊണ്ടാണ് ഒരു രൂപത അനുവദിച്ച് തരാത്തതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. സിറോ മലബാർ സഭയോ കോട്ടയം അതിരൂപതയോ തന്ന പണം കൊണ്ടല്ല, ഇവിടുത്തെ ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾ അടിമകളെപോലെ ഇവിടെ വന്ന് പണിയെടുത്ത് ഉണ്ടായക്കിയ കാശ്കൊണ്ടാണ് പള്ളികളൊക്കെ സ്ഥാപിച്ചിരിക്കുന്നത്. ക്നനായ സമുദായ അംഗങ്ങൾ മറ്റേതു വിഭാഗത്തിൽപ്പെട്ടവരേക്കാളും മിടുക്കരും കഴിവുള്ളവരുമാണ്. പിന്നെ ഈ സമുദായത്തെ തഴയുന്നത് ശരിയല്ല. ഈ നിലപാടിനോട് യോജിക്കാത്ത അതിരൂപതാ നേതൃത്വത്തോടും അച്ചൻമാരോടും നിങ്ങൾ ആർക്കു വേണ്ടിയാണ് ശുശ്രൂഷ ചെയ്യുന്നത് എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു.. അദ്ദേഹം പറഞ്ഞു.

അധികാര സ്ഥാനത്തുള്ള പിതാവ് അടക്കമുള്ളവർ ക്നാനായ ജനത്തിനിടയിലേക്ക് ഇറങ്ങി വന്ന് പ്രവർത്തിക്കണം. ഞങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ക്നാനയ മക്കളുടെ ഐക്യവും സ്നേഹവും മനസ്സിലാക്കണം. മേയർ റോബിൻ ആവശ്യപ്പെട്ടു. 

സഭയോടും കോട്ടയം അതിരൂപതയോടും ക്നാനായ സമുദായത്തോടും കൂറു പുലർത്തി ജീവിക്കാൻ എല്ലാ ക്നാനായ വിശവാസികളും ബാധ്യസ്ഥരാണ് എന്ന് കൺവൻഷനിൽ സംസാരിച്ച KCCNA സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത് പറഞ്ഞു. സ്വവംശ വിവാഹ നിഷ്ഠ പാലിച്ച് , ക്നാനായ പൈതൃകത്തിൽ അടിയുറച്ച് ജീവിക്കുന്നവരെ അവരുടെ വിശ്വാസത്തിൽ  ജീവിക്കാൻ അനുവദിക്കണം, നവീകരണം എന്നു പറഞ്ഞു ചിലർ  സമുദായത്തിൽ നടത്തുന്ന അലോസരങ്ങൾ അവസാനിപ്പിക്കണം. അവർക്ക് അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അവകാശമുണ്ട്, ദയവുചെയ്ത് നിഷ്ഠയോടെ ജീവിക്കുന്ന ക്നാനാക്കാരുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പ്രശ്നം ഉണ്ടാക്കരുത് എന്ന് അച്ചൻ അഭ്യർഥിച്ചു. കോട്ടയം അതിരൂപതയും മാർ മൂലക്കാട്ട് പിതാവും എല്ലാ വൈദികരും സന്ന്യസ്തരും ക്നാനായ സമുദായത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുന്നവരാണ് എന്ന കാര്യം ആരും മറക്കരുത് എന്നും അച്ചൻ പറഞ്ഞു. 

KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷനായിരുന്നു. ഉയർന്ന ശിരസോടും ഉറച്ച നിലപാടുകളോടും കൂടെ വർത്തമാനകാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ എല്ലാ ക്നാനായ വിശ്വാസികളും തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൺവൻഷൻ പ്രവർത്തനങ്ങൾക്കായി അഹോരാത്രം പ്രവർത്തിച്ച എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. കെസിസിഎൻഎയുടെ മുൻകാല സാരഥികളെ സ്മരിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു. 

Share Email
Top