മുംബൈ: 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളിൽ ഇതിനകം യു.സി.സി നടപ്പാക്കിയിട്ടുണ്ടെന്നും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിൽ ഏകീകൃത നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കൽപ്പ് അഭിയാൻ’ സംഘടിപ്പിക്കുമെന്ന് അമിത് ഷാ അറിയിച്ചു. 2014-ൽ ഭരണത്തിലെത്തിയ ശേഷം ദീർഘകാല പ്രശ്നങ്ങൾ പരിഹരിച്ച പ്രധാന സേവകനാണ് മോദിയെന്നും ആർട്ടിക്കിൾ 370, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിച്ച് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുൻനിരയിലേക്ക് ഉയർന്നതായും ആദ്യപാദത്തിലെ ജി.ഡി.പി വളർച്ച 7.8 ശതമാനത്തിലെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. മുൻനിര സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യ മുന്നിലാണെന്നും പ്രധാന തടസ്സങ്ങളെല്ലാം അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

















