മെക്സിക്കോ സിറ്റി: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധ പശ്ചാത്തലത്തിൽ, ഇറാന്റെ ലോകകപ്പ് ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റിയതായി മെക്സിക്കോയിലെ ഇറാൻ സ്ഥാനപതി അബുൽഫസൽ പസന്തിദേഹ് വാർത്താലേഖകരെ അറിയിച്ചു. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തുള്ള ട്യൂസൺ നഗരത്തിൽ പരിശീലനം നടത്താനായിരുന്നു ഇറാൻ ടീം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ കർശനമായ വിസാ നിയന്ത്രണങ്ങൾ കാരണം ഈ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ നിർബന്ധിതരാവുകയായിരുന്നു.
രാവിലെ അമേരിക്കയിൽ പ്രവേശിച്ചാൽ അന്നുതന്നെ തിരികെ പോകണമെന്ന കടുത്ത വിസാ നിബന്ധനയാണ് യുഎസ് അധികൃതർ മുന്നോട്ടുവെച്ചതെന്ന് സ്ഥാനപതി വ്യക്തമാക്കി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ലോസ് ആഞ്ചലസിൽ രണ്ടും സീറ്റിലിൽ ഒന്നും ഉൾപ്പെടെ മൂന്ന് മത്സരങ്ങളാണ് ഇറാൻ അമേരിക്കയിൽ കളിക്കേണ്ടത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്നാണ് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടത്.
ഇതിന് തിരിച്ചടിയായി ഇസ്രായേലിന് നേരെയും അമേരിക്കൻ സൈനിക താവളങ്ങൾ ഉള്ള രാജ്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിലേക്ക് വരെ ഈ സംഘർഷം നിലവിൽ എത്തിനിൽക്കുകയാണ്.















