ഐക്യരാഷ്ട്ര സഭയില്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രോശവുമായി ഇസ്രയേല്‍ നയതന്ത്രജ്ഞന്‍

ഐക്യരാഷ്ട്ര സഭയില്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രോശവുമായി ഇസ്രയേല്‍ നയതന്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭില്‍ പൊതു തെളിവെടുപ്പിനിടെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രോശം നടത്തി. ഇന്നലെ നടന്ന ഒരു പൊതു ഹിയറിംഗിനിടെയാണ് ഇസ്രായേല്‍ നയതന്ത്രജ്ഞനും മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥരും തമ്മില്‍ ശക്തമായ വാക്കുതര്‍ക്കവും ബഹളവുമുണ്ടായിത്.

യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ പ്രമീള പാറ്റന്റെ രാജി ആവശ്യപ്പെടാന്‍ ഇസ്രായേലിന്റെ യുഎന്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ ശ്രമിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ന്യൂയോര്‍ക്കില്‍ നടന്ന ഈ യോഗത്തില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ അന്തരീക്ഷം കലുഷിതമായി.

യുദ്ധങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ ലംഘനങ്ങളുടെ പേരില്‍ ഇസ്രായേലിനെ യുഎന്നിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് പ്രമീള പാറ്റന്‍ അടുത്തിടെ തയ്യാറാക്കിയിരുന്നു. സംഘര്‍ഷമേഖലകളിലെ ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഹിയറിംഗിലാണ് ഈ വിഷയം വലിയ തര്‍ക്കത്തിന് കാരണമായത്.

യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ് ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള അമിതമായ താല്പര്യത്തിന് നിങ്ങളും വഴങ്ങിക്കൊടുത്തു എന്ന് ഡാനി ഡാനോണ്‍ പ്രമീള പാറ്റനെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

ഈ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ കുട്ടികളും സായുധ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഗുട്ടെറസിന്റെ പ്രതിനിധിയായ വനേസ ഫ്രേസിയര്‍ ഇടപെട്ടു. ഡാനോണ്‍ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച അവര്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തി. തന്റെ ഓഫീസിന്റെ കണ്ടെത്തലുകള്‍ കൃത്യമായി പരിശോധിച്ചുറപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വനേസ ഫ്രേസിയര്‍ വാദിച്ചു. എന്നാല്‍ ഇതിനോട് വളരെ രൂക്ഷമായാണ് ഇസ്രായേല്‍ പ്രതിനിധി പ്രതികരിച്ചത്. യുഎന്‍ ഉദ്യോഗസ്ഥയോട് മിണ്ടാതിരിക്കാന്‍ അദ്ദേഹം കല്‍പ്പിക്കുകയായിരുന്നു.

ഞങ്ങള്‍ ഇവിടെയൊരു അംഗരാജ്യമാണ്, നിങ്ങള്‍ യുഎന്നിന് വേണ്ടി ജോലി ചെയ്യുന്നവരുമാണ്. അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കണം. നിങ്ങളും നിങ്ങളുടെ നാണംകെട്ട ഈ റിപ്പോര്‍ട്ടും ഇനി മിണ്ടരുത് എന്ന് ഇസ്രായേല്‍ പ്രതിനിധി ആക്രോശിച്ചു.

നിങ്ങള്‍ എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഈ നാണംകെട്ട പ്രചാരണത്തിന്റെ ഭാഗമാകാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല. എന്റെ വാക്കുകള്‍ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും എന്ന് ഫ്രേസിയറുടെ തടസ്സപ്പെടുത്തലുകള്‍ക്കിടയിലും യോഗം നിയന്ത്രിക്കുന്നവര്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഡാനോണ്‍ വിളിച്ചുപറഞ്ഞു.

നയതന്ത്ര മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ള ഈ കടുത്ത വാക്കുതര്‍ക്കം ഗാസ യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന യുഎന്‍ റിപ്പോര്‍ട്ടുകളോട് തെല്‍ അവീവിനുള്ള വര്‍ദ്ധിച്ചുവരുന്ന കടുത്ത ദേഷ്യത്തെയാണ് വ്യക്തമാക്കുന്നത്.

Israeli diplomat lashes out at UN officials at UN

Share Email
LATEST excelnclexrn
More Articles
Top