കുവൈറ്റ് സിറ്റി: ബഹ്‌റൈൻ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു. ഈ നീക്കം ബഹ്‌റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും കുവൈറ്റ് വിശേഷിപ്പിച്ചു. ഇതുസംബന്ധിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാന്റെ ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുണൈറ്റഡ് നേഷൻസ് ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി.
ബഹ്‌റൈനിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിന് ഇത് നേരിട്ടുള്ള ഭീഷണിയുയർത്തുന്നു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുന്നതിനിടയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രകോപനങ്ങൾ സമാധാന ശ്രമങ്ങളെ പൂർണ്ണമായി തകർക്കുമെന്നും സുരക്ഷാ അന്തരീക്ഷം കൂടുതൽ വഷളാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈന് കുവൈറ്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സ്വന്തം പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും ഒപ്പം നിൽക്കുമെന്നും കുവൈറ്റ് ആവർത്തിച്ചു. മേഖലയിൽ ഇറാനും അമേരിക്കയും അയൽരാജ്യങ്ങളും തമ്മിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈനിക ഏറ്റുമുട്ടലുകളെത്തുടർന്ന് ഗൾഫ് മേഖലയിൽ കടുത്ത ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റിന്റെ ഈ ഔദ്യോഗിക പ്രതികരണം.
















