തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു പിഞ്ചുകുഞ്ഞിനോട് ഇത്രയും ക്രൂരത കാട്ടിയ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, അവർക്കെതിരെ ഒരു ദയയുമില്ലാതെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
തെളിവ് നശിപ്പിച്ചതായി മുത്തശ്ശിയുടെ ആരോപണം
അതേസമയം, കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കറിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവിന്റെ അമ്മ ഷീന രംഗത്തെത്തി. അഷ്കറിന്റെ മാതാവിനെയും സഹോദരിയെയും കേസിൽ ചോദ്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. കുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ട വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് ഇവരാണെന്നും, കുട്ടിയുടെ കൈയിലെ പ്ലാസ്റ്റർ അടക്കം കത്തിച്ചു കളഞ്ഞാണ് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചതെന്നും മുത്തശ്ശി ആരോപിച്ചു.















