തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം പടപ്പക്കര ലെനിൻ ഭവനത്തിൽ വിൽഫ്രഡ് (62) കട്ടിലിൽ നിന്ന് വീണ് മരിച്ചു. മേയ് 25 മുതൽ മെഡിക്കൽ കോളേജിലെ അഞ്ചാം വാർഡിൽ ചികിത്സയിലായിരുന്ന വിൽഫ്രഡ് മേയ് 30-ന് വൈകുന്നേരം 5.30-ഓടെയാണ് കട്ടിലിൽ നിന്ന് താഴെ വീണത്. സംഭവത്തിൽ മകൻ ലെനിൻ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഴ്ചയെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിൽഫ്രഡിനെ ഡോക്ടർമാർ അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന് ഒരു മണിക്കൂറിനകം, അന്ന് വൈകുന്നേരം 6.30-ഓടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
മകൻ ലെനിൻ നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരമാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ തുടർഅന്വേഷണം ഗ്രേഡ് എസ്ഐ എസ്. അനിൽകുമാർ നിർവ്വഹിക്കും. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.















