പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി. സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുക്കുന്നത്. വിമാനത്താവളത്തിൽ ഒത്തുചേർന്ന ഇന്ത്യൻ വംശജർ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. സന്ദർശനത്തിന്റെ ഭാഗമായി സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമെയിനൊപ്പം ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച അദ്ദേഹം അവിടെ വൃക്ഷത്തൈ നടുകയും ചെയ്തു.
നാളെ വൈകിട്ട് ഇന്ത്യൻ സമയം നാലിന് സെയ്ഷെൽസ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് സ്റ്റേറ്റ് ഹൗസിൽ വെച്ച് പ്രസിഡന്റുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിനുശേഷമായിരിക്കും ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുക. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പങ്കെടുത്ത ശേഷം തിങ്കളാഴ്ച അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അതീവ മനോഹരമായ സെയ്ഷെൽസ് 115 ദ്വീപുകൾ ചേർന്ന ഒരു രാജ്യമാണ്. കന്യാവനങ്ങളും കടൽത്തീരങ്ങളും അപൂർവ ജീവജാലങ്ങളും നിറഞ്ഞ ഇവിടം ലോകപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്. 1.35 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്തിന്റെ തലസ്ഥാനം ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാന നഗരങ്ങളിൽ ഒന്നായ വിക്ടോറിയയാണ്. 90 ശതമാനം ജനങ്ങളും താമസിക്കുന്നത് പ്രധാന ദ്വീപായ വിക്ടോറിയയിലാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴദ്വീപായ ‘അൽദാബ്ര’ സെയ്ഷെൽസിന്റെ പ്രത്യേകതയാണ്.
















