പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് പുരസ്കാരം നൽകിയത്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികൾക്കും ആഗോള സുസ്ഥിര വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്കുമുള്ള വലിയ അംഗീകാരമാണിത്. അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സമാനമായ നിരവധി പുരസ്കാരങ്ങളുടെ തുടർച്ചയായാണ് ഈ നേട്ടം. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിന് ഐക്യരാഷ്ട്രസഭയുടെ ‘അഗ്രിക്കോള മെഡൽ’, 2018-ലെ സിയോൾ സമാധാന പുരസ്കാരം, ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം എന്നിവ മുൻപ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെയ്ഷെൽസിലെത്തിയ പ്രധാനമന്ത്രി, സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമിനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള സുപ്രധാന കരാറുകൾ ചർച്ചയായി. സന്ദർശനത്തിന്റെ ഭാഗമായി സെയ്ഷെൽസിന് സമുദ്ര പട്രോളിംഗിനുള്ള അത്യാധുനിക കപ്പൽ ഇന്ത്യ കൈമാറി. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് നാലിന് സെയ്ഷെൽസ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
നേരത്തെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹം ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. തുടർന്ന് സെയ്ഷെൽസ് പ്രസിഡന്‍റിനൊപ്പം ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച അദ്ദേഹം അവിടെ വൃക്ഷത്തൈ നടുകയും ചെയ്തു. ഇന്ന് രാത്രി റോച്ച് കെയ്മാനിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നാളെ മടങ്ങുന്ന പ്രധാനമന്ത്രി, അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.















