എഴുത്ത് തനിക്ക് ശ്വാസവും പൊതുപ്രവര്‍ത്തനം കടമയുമാണെന്ന് ‘ടീം പ്രോമീസ് ഫോമാ’യുടെ മല്‍സരാര്‍ത്ഥി രേഷ്മ രഞ്ജന്‍

എഴുത്ത് തനിക്ക് ശ്വാസവും പൊതുപ്രവര്‍ത്തനം കടമയുമാണെന്ന് ‘ടീം പ്രോമീസ് ഫോമാ’യുടെ മല്‍സരാര്‍ത്ഥി രേഷ്മ രഞ്ജന്‍

ഫോമാ 2026-2028 തിരഞ്ഞെടുപ്പില്‍ ടീം പ്രോമിസ് ഫോമായുടെ ഭാഗമായാണ് രേഷ്മ രഞ്ജന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി സമൂഹസേവന രംഗത്ത് സജീവമായ പ്രവര്‍ത്തകയും, എഴുത്തുകാരിയും, അധ്യാപികയും, വനിതാ ശാക്തീകരണത്തിന്റെയും ആരോഗ്യ ബോധവല്‍ക്കരണത്തിന്റെയും ശക്തമായ വക്താവുമായ രേഷ്മ, നേതൃമികവും കാര്യക്ഷമതയും സമൂഹ പ്രവര്‍ത്തന പരിചയവും സമന്വയിപ്പിക്കുന്ന വ്യക്തിത്വമാണ്.

തന്റെ സാമൂഹിത-സര്‍ഗ യാത്രയില്‍ മറ്റൊരു സുപ്രധാന നേട്ടമായി, നോര്‍ത്ത് ടെക്‌സസ് മലയാളി അസോസിയേഷന്‍ രേഷ്മയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെച്ച് അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായുള്ള സമൂഹസേവനവും സംഘടനാ നേതൃത്വവും ഉത്തര അമേരിക്കയിലെ മലയാളി സമൂഹത്തെ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും അംഗീകരിച്ചുകൊണ്ടാണ് ഈ പിന്തുണ. ഈ അഭിമുഖത്തില്‍ ടീം പ്രോമിസ് ഫോമായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഷ്മ രഞ്ജന്‍ തന്റെ ജീവിതയാത്രയും സമൂഹസേവനത്തോടുള്ള ആവേശവും ഫോമയുമായുള്ള അനുഭവങ്ങളും തന്റെ നേതൃത്വത്തെ സാധൂകരിക്കുന്ന കാഴ്ചപ്പാടുളും പങ്കുവെക്കുന്നു.

ചോദ്യം: സമൂഹ പ്രവര്‍ത്തക എന്നതിലുപരി, രേഷ്മ രഞ്ജന്‍ ശരിക്കും ആരാണ്…

രേഷ്മ: എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തത് മനുഷ്യരും അവരുടെ വികാരങ്ങളും കഥകളും ബന്ധങ്ങളുമാണ്. തൊഴില്‍പരമായി ഞാന്‍ ഡാലസിലെ Arka Energy-യില്‍ Warehouse Manager  ആയി ജോലി ചെയ്യുന്നു. അതോടൊപ്പം Public Speaking, English Language & Literature അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു റൊമാന്‍സ് എഴുത്തുകാരിയുമാണ്. സമൂഹ പ്രവര്‍ത്തനം വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ North Texas Malayalee Aossciation-sâ PRO ആയും Dallas Malayalee Aossciation-നില്‍ സജീവ അംഗമാണ്. ഇപ്പോള്‍ ഫോമാ 2026 തിരഞ്ഞെടുപ്പില്‍ ടീം പ്രോമിസിനൊപ്പം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

ചോദ്യം: റൊമാന്‍സ് എഴുത്തുകാരിയും സമൂഹ നേതാവും  കൗതുകകരമായ ഒരു കൂട്ടുകെട്ടാണ്. ഇവ തമ്മില്‍ എന്താണ് ബന്ധം…

രേഷ്മ: പലര്‍ക്കും അത് രസകരമായ ഒരു കൂട്ടുകെട്ടായി തോന്നാറുണ്ട്. പക്ഷേ സത്യത്തില്‍ റൊമാന്‍സ് എഴുതുന്നത് മനുഷ്യരുടെ വികാരങ്ങളെ, സഹാനുഭൂതിയെ, ആശയവിനിമയത്തെ, തെറ്റിദ്ധാരണകളെ, ബന്ധങ്ങളെ, മുറിവുകളെ, അതിജീവനത്തെ എന്നിവയെ ആഴത്തില്‍ മനസ്സിലാക്കാന്‍ പഠിപ്പിക്കുന്നു. സമൂഹ നേതൃത്വത്തിനും അതെല്ലാം ആവശ്യമാണ്. ഒരു എഴുത്തുകാരിയായി മനുഷ്യരുടെ സ്വപ്നങ്ങളും ഭയങ്ങളും പ്രതീക്ഷകളും ശക്തികളും ദൗര്‍ബല്യങ്ങളും നിരീക്ഷിക്കാന്‍ പഠിച്ചു. അതാണ് യഥാര്‍ത്ഥ ജീവിതത്തിലും ആളുകളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ എന്നെ സഹായിക്കുന്നത്. എഴുത്ത് എനിക്ക് ശ്വാസം പോലെ അനിവാര്യമാണ്. അത് എന്നെ നിലത്ത് നിര്‍ത്തുകയും ജീവിതത്തെ അര്‍ത്ഥവത്താക്കുകയും ചെയ്യുന്നു.

ചോദ്യം: എന്തുകൊണ്ടാണ് ടീം പ്രോമിസിനൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചത്…

രേഷ്മ: എന്നെ ആകര്‍ഷിച്ചത് അവരുടെ വിഷനാണ്. നേതൃത്വം വാക്കുകളിലെ സത്യസന്ധതയിലും പ്രവര്‍ത്തനങ്ങളിലെ പ്രതിബദ്ധതയിലും നിന്നാണ് ആരംഭിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വാഗ്ദാനങ്ങള്‍ ഒരിക്കലും ലഘുവായി നല്‍കാന്‍ പാടില്ല. ഞാന്‍ പലപ്പോഴും പറയാറുള്ള ഒരു കാര്യമാണ്: ”നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കില്‍ ഒരിക്കലും വാക്ക് കൊടുക്കരുത്…” എന്ന്. ആ വിശ്വാസം ടീം പ്രോമിസിന്റെ ലക്ഷ്യങ്ങളുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നു. വിശ്വാസ്യത, ഉത്തരവാദിത്തം, സുതാര്യത എന്നിവ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ മാത്രമല്ല, സമൂഹത്തോടുള്ള കടമകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചോദ്യം: സ്ത്രീ ശാക്തീകരണത്തെയും ആരോഗ്യത്തെയും കുറിച്ച് നിങ്ങള്‍ നിരന്തരം സംസാരിക്കാറുണ്ട്. എന്താണ് അതിന് പിന്നിലെ പ്രചോദനം …

രേഷ്മ: കാരണം സ്ത്രീകള്‍ നിശബ്ദമായി വഹിക്കുന്ന ഭാരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘടനകളുടെയും മാനസിക താങ്ങായി സ്ത്രീകള്‍ പലപ്പോഴും മാറുന്നു. പക്ഷേ മറ്റുള്ളവരെ കരുതുന്നതിനിടയില്‍ പലരും സ്വയം മറന്നുപോകുന്നു. അതുകൊണ്ടാണ് സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും ഞാന്‍ ശക്തമായ പിന്തുണ നല്‍കുന്നത്. ശാക്തീകരണം എന്നത് പദവികള്‍ നല്‍കുന്നതിലോ വേദിയില്‍ പ്രത്യക്ഷപ്പെടുത്തുന്നതിലോ ഒതുങ്ങുന്നില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായി സംസാരിക്കാനും കേള്‍ക്കപ്പെടാനും ബഹുമാനിക്കപ്പെടാനും വളരാനുമുള്ള ഇടങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. പ്രവാസി സമൂഹങ്ങളില്‍ മാനസികാരോഗ്യ ചര്‍ച്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം പല പോരാട്ടങ്ങളും പുഞ്ചിരികള്‍ക്കുള്ളില്‍ മറഞ്ഞുകിടക്കുന്നു.

ചോദ്യം: ഫോമയുമായുള്ള നിങ്ങളുടെ യാത്രയില്‍ ഏറ്റവും സ്വാധീനിച്ച അനുഭവങ്ങള്‍ ഏതൊക്കെയാണ്…

രേഷ്മ: ഓരോ ഉത്തരവാദിത്തവും എന്നെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. ആറുവര്‍ഷത്തിലേറെയായി ഞാന്‍ ഫോമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 202426 PR News Team-ന്റെ ഭാഗവുമാണ്. 2022-24 കാലഘട്ടത്തില്‍ Women’s Forum Secretary ആയി പ്രവര്‍ത്തിച്ചപ്പോള്‍ കാന്‍സര്‍ സ്‌ക്രീനിംഗ് പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, മാനസികാരോഗ്യ സെഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍, കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹസേവനം എത്ര വലിയ മാറ്റം സൃഷ്ടിക്കാമെന്ന് ആ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. Summer to Kerala 2025 പദ്ധതിയുടെ ഏകോപനവും മറക്കാനാകാത്ത അനുഭവമായിരുന്നു. ISRO, മുഖ്യമന്ത്രിയുടെ ഓഫീസ്, ഗവര്‍ണറുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന പരിപാടികളുടെ ഏകോപനം ക്ഷമയും സംഘപ്രവര്‍ത്തനവും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നേരിട്ട് ഇല്ലാതിരുന്നിട്ടും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിപാടി വിജയകരമായി നടന്നു.

ചോദ്യം: ടീം പ്രോമിസിനെ ചിലര്‍ പുതിയ മുഖങ്ങളുടെ ടീം എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനെക്കുറിച്ച്…

രേഷ്മ: നേതൃത്വപരിചയം എന്നത് എക്‌സിക്യൂട്ടീവ് പദവികളില്‍ ഇരുന്നതിലൂടെ മാത്രമാണ് അളക്കപ്പെടുന്നത് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. ടീം പ്രോമിസിലെ ചിലര്‍ മുമ്പ് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെങ്കിലും, ഓരോ സ്ഥാനാര്‍ത്ഥിയും സ്വന്തം അസോസിയേഷനുകളിലും ഫോമയിലും വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നവരാണ്. ഞങ്ങളെ ഒന്നിപ്പിക്കുന്നത് പദവിയല്ല, സേവന മനോഭാവമാണ്. ഒരു വ്യക്തിയുടെ സംഭാവനയെ നിര്‍വചിക്കുന്നത് അദ്ദേഹത്തിന്റെ പദവിയല്ല; സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസും സമര്‍പ്പണവുമാണ്. ഞങ്ങളുടെ ഓരോ സ്ഥാനാര്‍ത്ഥിയും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്. സാംസ്‌കാരിക പരിപാടികളായാലും, യുവജന പ്രവര്‍ത്തനങ്ങളായാലും, ജീവകാരുണ്യ പദ്ധതികളായാലും  ലഭിച്ച ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിച്ച ചരിത്രമാണ് ടീമിന്റെ ശക്തി. നിലവില്‍ വഹിക്കുന്ന ഉത്തരവാദിത്തത്തോട് പൂര്‍ണ്ണ നീതി പുലര്‍ത്താതെ അടുത്ത പദവിയിലേക്ക് പോകുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നേതൃത്വം എന്നത് പദവികള്‍ ശേഖരിക്കുന്നതല്ല; ജനങ്ങള്‍ നമ്മില്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

ചോദ്യം: നിങ്ങളെ അടുത്തറിയുന്നവര്‍ നിങ്ങളെ എങ്ങനെ വിശേഷിപ്പിക്കും…

രേഷ്മ: എനിക്ക് ആവേശമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് പറയും. പക്ഷേ അതിനേക്കാള്‍ അവര്‍ പറയുക ഞാന്‍ ആളുകളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരാളാണെന്നാണ്. ടീം വര്‍ക്കിനെ ഞാന്‍ വളരെ വിലമതിക്കുന്നു. സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ശാന്തത പാലിക്കാന്‍ എനിക്ക് കഴിയാറുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും ബഹുമാനവും മാന്യതയും നഷ്ടപ്പെടരുത് എന്നാണ് എന്റെ വിശ്വാസം. നമ്മള്‍ പറയുന്നതും ചെയ്യുന്നതും കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. അവര്‍ നമ്മെ കേള്‍ക്കുന്നുമുണ്ട്, നിരീക്ഷിക്കുന്നുമുണ്ട്. ഒരു കുട്ടിയെങ്കിലും നമ്മളെ മാതൃകയാക്കാന്‍ സാധ്യതയുള്ളതിനാല്‍, നമ്മുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ഉത്തരവാദിത്തബോധം ഉണ്ടായിരിക്കണം. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുകയോ തെറ്റായ മാതൃകകള്‍ സൃഷ്ടിക്കുകയോ ചെയ്യരുത്. അടുത്ത തലമുറയ്ക്ക് പ്രചോദനവും നല്ല മൂല്യങ്ങളും നല്‍കുന്ന ജീവിതമാണ് നമ്മള്‍ നയിക്കേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേതൃത്വം ഏറ്റവും ശബ്ദമുള്ള ആളാകുന്നതല്ല; ആളുകള്‍ക്ക് അവര്‍ വിലപ്പെട്ടവരാണെന്ന് തോന്നിക്കുന്നതുമാണ്.

ചോദ്യം: അവസാനമായി, നിങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്താണ്…

രേഷ്മ: ഒരു ചെറിയ പ്രവര്‍ത്തനത്തിനുപോലും ഒരാളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം. ഒരു കുട്ടിയെ വഴിനടത്തുകയോ, ഒരു സ്ത്രീക്ക് മാനസിക പിന്തുണ നല്‍കുകയോ, ഒരു സമൂഹപദ്ധതി സംഘടിപ്പിക്കുകയോ, അല്ലെങ്കില്‍ വിഷമത്തിലായ ഒരാളുടെ വാക്കുകള്‍ കേള്‍ക്കുകയോ ആ നിമിഷങ്ങള്‍ വിലപ്പെട്ടതാണ്. അവസാനം പദവികള്‍ വരും, പോകും. പക്ഷേ നമ്മള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ സൃഷ്ടിച്ച സ്വാധീനവും അവര്‍ക്ക് നല്‍കിയ പ്രതീക്ഷയും കരുത്തും സ്‌നേഹവുമാണ് നിലനില്‍ക്കുന്നത്.

Reshma Ranjan, a contestant of ‘Team Promise FOMAA’, stated that writing is her breath and public service is her duty

Share Email
LATEST excelnclexrn
Top