അമേരിക്കയുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിലും ഇറാന് ശക്തമായ പിന്തുണയുമായി റഷ്യ രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ആണവ പ്ലാന്റ് നിർമ്മാണവുമായി ഇറാൻ മുന്നോട്ട് പോകുമ്പോൾ അതിന് എല്ലാവിധ സഹകരണവും റഷ്യ ഉറപ്പുനൽകിയിട്ടുണ്ട്. 2500 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതി ഹോർമുസ്ഗാൻ പ്രവിശ്യയിലാണ് നടപ്പാക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാന്റെ ആണവ പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കാനുള്ള റഷ്യയുടെ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന് ആണവ സഹകരണം ശക്തമാക്കുമ്പോഴും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര മധ്യസ്ഥ ശ്രമങ്ങളും റഷ്യ സജീവമാക്കിയിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും ചർച്ചകളിൽ തുടരണമെന്നുമാണ് റഷ്യയുടെ നിലപാട്. ഇതിനൊപ്പം ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ അറബ് രാജ്യങ്ങളുമായി ഇറാൻ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്നും, ഈ സമാധാന ശ്രമങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകാൻ തങ്ങൾ തയ്യാറാണെന്നും റഷ്യ വ്യക്തമാക്കി.
അതിനിടെ, അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് കടുത്ത സൈനിക നടപടികളിലേക്ക് കടക്കാനുള്ള തന്റെ ഏക ‘റെഡ് ലൈൻ’ യു.എസ്. സൈനികരുടെ ജീവനാണെന്ന് ട്രംപ് വ്യക്തമാക്കി. എങ്കിലും ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഉടൻ തന്നെ വലിയൊരു കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.















