കരുവന്നൂർ കേസിൽ സിപിഎമ്മിന് വൻ തിരിച്ചടി, പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി

കരുവന്നൂർ കേസിൽ സിപിഎമ്മിന് വൻ തിരിച്ചടി, പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിന് വൻ തിരിച്ചടി. പാർട്ടി നേതാക്കളായ മുൻ മന്ത്രി എ.സി. മൊയ്തീൻ MLA, കെ. രാധാകൃഷ്ണൻ MPഎം.എം. വർഗീസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കുറ്റകൃത്യത്തിൽ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചിയിലെ പ്രത്യേക PMLA കോടതി നിരീക്ഷിച്ചു. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്നും, വരാനിരിക്കുന്ന ജൂലൈ 4-ന് എല്ലാവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. പ്രധാന നേതാക്കൾക്കെതിരെ വിചാരണാ നടപടികളുമായി മുന്നോട്ടുപോകാമെന്ന കോടതിയുടെ ഈ തീരുമാനം പാർട്ടിയെ രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ് പുറത്തുവന്നത്. കേസിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയെയും പ്രതി ചേർത്തിട്ടുള്ള ഇ.ഡി, ഈ തട്ടിപ്പിലൂടെ ആകെ 130 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് നടന്നതെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

ബാങ്കിൽ നിന്ന് വ്യാജ രേഖകളും ബനാമി പേരുകളും ഉപയോഗിച്ച് നിയമവിരുദ്ധമായി വായ്പകൾ അനുവദിച്ച് തുക വകമാറ്റിയെന്നാണ് കണ്ടെത്തൽ. തൃശൂർ ജില്ലയിലെ മുൻ പാർട്ടി സെക്രട്ടറിമാരായിരുന്ന ഈ മൂന്ന് നേതാക്കളും ഈ കള്ളപ്പണ ഇടപാടുകൾക്ക് ബോധപൂർവ്വം ഒത്താശ ചെയ്തതായും ഇ.ഡി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
കരുവന്നൂർ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നിലവിൽ ആകെ 83 പ്രതികളാണ് പ്രതിപ്പട്ടികയിലുള്ളത്.

Share Email
Top