ദില്ലി: തൃണമൂൽ കോൺഗ്രസിന് പിന്നാലെ മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും വലിയ രീതിയിലുള്ള രാഷ്ട്രീയ പൊട്ടിത്തെറിക്കും പിളർപ്പിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഉദ്ധവ് പക്ഷത്തെ 9 ലോക്സഭാ എംപിമാരിൽ 6 പേരെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നത്. പ്രാദേശിക കക്ഷികളിലെ ഈ ഭിന്നതകൾ മുതലെടുത്ത് ലോക്സഭയിൽ ഭരണകക്ഷിയായ ബിജെപിയുടെ എംപിമാരുടെ എണ്ണം 320 ആയി ഉയർത്താനും അതുവഴി നിർണായക ബില്ലുകൾ എളുപ്പത്തിൽ പാസാക്കാനുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.
തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിലുള്ള വിമത എംപിമാരുടെ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ശിവസേനയിലെയും ഭിന്നതകൾ ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. വിമത തൃണമൂൽ എംപിമാർ ഇതിനകം തന്നെ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. നിലവിൽ ലോക്സഭയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് ഒമ്പതും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഏഴും എംപിമാരാണുള്ളത്. ഇതിൽ ഉദ്ധവ് പക്ഷത്തെ ആറ് എംപിമാരുമായി ഷിൻഡെ നേരിട്ട് ചർച്ചകൾ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം, മുതിർന്ന നേതാക്കളായ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നീ രണ്ട് എംപിമാർ തങ്ങൾ ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള ആറ് എംപിമാർ കൂറുമാറി ഷിൻഡെ പക്ഷത്ത് ലയിക്കുകയാണെങ്കിൽ, അത് ലോക്സഭയിൽ നരേന്ദ്ര മോദി സർക്കാരിന് വൻ ഭൂരിപക്ഷവും വലിയ രാഷ്ട്രീയ മേൽക്കൈയും സമ്മാനിക്കും. പ്രതിപക്ഷ നിരയെ കൂടുതൽ ദുർബലപ്പെടുത്തുന്ന നീക്കങ്ങളുമായി ഭരണപക്ഷം പാർലമെന്റിൽ മുന്നോട്ടുപോകുന്നു എന്നതിന്റെ സൂചനകളാണ് ഈ പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.















