സമാധാന കരാർ ലംഘിച്ച് ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ അമേരിക്ക ശക്തമായ തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമാകുന്നു. തങ്ങളുടെ ‘ജോലി തീർക്കാൻ’ യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാം എന്നും, തങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച ഇറാനിലെ പത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് അമേരിക്കൻ സൈന്യം ബോംബാക്രമണം നടത്തിയത്.
യുഎസ് സൈന്യം നടത്തിയ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെ കുവൈറ്റിലും ബഹ്‌റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കൊണ്ട് ശക്തമായ തിരിച്ചടി നൽകി. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെ ഇനിയും പ്രകോപനമുണ്ടായാൽ അതിശക്തമായ മറുപടി നൽകുമെന്ന മുന്നറിയിപ്പും ഇറാൻ അമേരിക്കയ്ക്ക് നൽകിയിട്ടുണ്ട്. ഇറാന്റെ പത്ത് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവിഭാഗവും നിലപാട് കടുപ്പിച്ചത്.
അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും ഇപ്പോൾ മുന്നോട്ട് പോകുന്നത്.














