സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ തിരിച്ചു നല്കിയാലും ഭീകരവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു ഉറപ്പാക്കുമെന്നു വാന്‍സ്

സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ തിരിച്ചു നല്കിയാലും ഭീകരവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു ഉറപ്പാക്കുമെന്നു വാന്‍സ്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചാലും അവ ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നു ഉറപ്പുവരുത്തുമെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇത്തരം ഫണ്ടുകള്‍ ഭീകരവാദത്തിന് ഉപയോഗിക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ യുഎസിനു കഴിയുമെന്നും സ്വിസര്‍ലന്‍ഡില്‍ അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ വൈസ് പ്രസിഡന്റ് പ്രതികരിച്ചു.

ഭാവിയില്‍ ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിക്കാനുള്ള സാഹചര്യം വന്നാല്‍, ആ പണം ഇറാന്‍ ജനങ്ങളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കപ്പെടുന്നതെന്നും ഭീകരവാദത്തിന് ധനസഹായം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ നമുക്ക് കഴിയും. അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചകള്‍ ആരംഭിച്ചത്. രണ്ട് മാസത്തെ ചര്‍ച്ചാ കാലയളവിന്റെ ആദ്യഘട്ടമായിരുന്നു ഇത്.

ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്, ഇറാനെതിരായ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ക്രമേണ അവസാനിപ്പിക്കുമെന്നും, നിലവില്‍ മരവിപ്പിച്ചിട്ടുള്ളതോ നിയന്ത്രണത്തിലാക്കിയിട്ടുള്ളതോ ആയ ഇറാന്റെ ഫണ്ടുകളും ആസ്തികളും ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും അമേരിക്ക സമ്മതിച്ചതാണ്. കരാറിലെ ഈ വ്യവസ്ഥകളെ വിമര്‍ശിക്കുന്നത് ‘തെറ്റായ റിപ്പോര്‍ട്ടിംഗിന്റെ ഫലമാണെന്നും വാന്‍സ് അഭിപ്രായപ്പെട്ടു.1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ അമേരിക്കന്‍ പിന്തുണയുള്ള ഭരണാധികാരിയായിരുന്ന മുഹമ്മദ് റിസാ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതുമുതല്‍, ഇറാന്‍ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ക്കും ആസ്തി മരവിപ്പിക്കലിനും വിധേയമാണ്.

ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ കൃത്യമായ മൂല്യം ഔദ്യോഗികമായി വ്യക്തമല്ല. എന്നാല്‍ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 100 ബില്യണ്‍ മുതല്‍ 123 ബില്യണ്‍ ഡോളര്‍ വരെയാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. വാന്‍സിന്റെ അഭിപ്രായത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാരേദ് കുഷ്‌നറും സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഖത്തറും പാക്കിസ്ഥാനും ചേര്‍ന്ന് ഫണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഫോര്‍മുല മുന്നോട്ടു വെച്ചതായും വാന്‍സ് വ്യക്തമാക്കി.

Vance says he will ensure that even if Iran’s frozen funds are returned as part of a peace deal, they will not be allowed to be used for terrorism

Share Email
LATEST excelnclexrn
Top