വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അവിടെനിന്നുള്ള എണ്ണക്കപ്പലുകളുടെ നീക്കം യുദ്ധത്തിന് മുൻപുള്ള സാധാരണ നിലയിലേക്ക് എത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അവകാശപ്പെട്ടു. ശനിയാഴ്ച രാവിലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 16 ദശലക്ഷം ബാരൽ എണ്ണ ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത് യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള കൃത്യമായ കണക്കുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണനീക്കം പഴയപടിയായത് കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെയാണ് കിടക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
മറൈൻ ഇന്റലിജൻസ് സ്ഥാപനമായ എഎക്സ്എസ്മറൈന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഇരുപത്തിയഞ്ചോളം വാണിജ്യ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷം ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കപ്പൽ ഗതാഗത നിരക്കാണിത്. എന്നാൽ, ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന ഇറാന്റെ പ്രഖ്യാപനം പുറത്തുവരുന്ന അതേ സമയത്താണ് വാൻസിന്റെ അഭിമുഖവും സംപ്രേഷണം ചെയ്തത്. ഇറാന്റെ ഈ പുതിയ നീക്കത്തെക്കുറിച്ച് അഭിമുഖ സമയത്ത് വൈസ് പ്രസിഡന്റിന് കൃത്യമായ ധാരണയുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. എങ്കിലും, കടലിടുക്കിലൂടെ എത്തുന്ന കപ്പലുകളെ ഇറാൻ തിരിച്ചയക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ അദ്ദേഹം ശക്തമായി സംശയിച്ചു.
അതിർത്തിയിലെ മൈൻ ഫീൽഡുകൾക്ക് (മൈനുകൾ വിതറിയിരിക്കുന്ന പ്രദേശം) സമീപത്തുകൂടി ഏതെങ്കിലും കപ്പൽ സഞ്ചരിക്കുകയാണെങ്കിൽ, ഇറാൻ മാത്രമല്ല ആ മേഖലയിലുള്ള മറ്റ് രാജ്യങ്ങളോ അല്ലെങ്കിൽ അമേരിക്കൻ നാവികസേനയോ ആ പ്രദേശത്തേക്ക് പോകരുതെന്ന് സുരക്ഷ മുൻനിർത്തി കപ്പലുകൾക്ക് നിർദ്ദേശം നൽകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കപ്പലുകൾ തിരിച്ചയക്കുന്നത് ഇറാന്റെ ഭാഗത്തുനിന്നുള്ള തടസ്സപ്പെടുത്തലായി കാണാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ തെളിവുകളും നിലവിൽ തങ്ങളുടെ മുന്നിലില്ലെന്നും വാൻസ് ആവർത്തിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ മേഖലയിൽ വീണ്ടും ആശങ്ക പടരുന്ന സാഹചര്യത്തിലാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഈ പ്രതികരണം.















