നടൻ ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര എസ്.എച്ച്.ഒ.യെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ രംഗത്ത്. നിലവിലെ കടവന്ത്ര എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകും.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൊഴി രേഖപ്പെടുത്തുന്നതിനായി കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.എച്ച്.ഒ.യുടെ ഭാഗത്തുനിന്ന് മനഃപൂർവം ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായതായി അൻസിബയുടെ അഭിഭാഷകൻ ആരോപിച്ചു. സ്റ്റേഷനിലെത്തി ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും മൊഴിയെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നതിനെ തുടർന്ന് അൻസിബ മൊഴി നൽകാതെ മടങ്ങുകയായിരുന്നു. സ്റ്റേഷനിൽ വെച്ചുണ്ടായ ഈ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ നടി തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ അൻസിബയുടെ പരാതിയിൽ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ്, കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്.
















