കേരളത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് ലഭിച്ചേ തീരൂവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി സംവിധാനത്തിൽ എല്ലാ സ്ഥാനങ്ങളും പങ്കുവെച്ച് മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതി. എല്ലാ സ്ഥാനങ്ങളും ഒറ്റ പാർട്ടിക്ക് മാത്രം എന്ന രീതി മാറിയേ തീരൂവെന്നും, കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് പരസ്പരം പങ്കുവെക്കാൻ മുന്നണി തയ്യാറാകണം. സി.പി.ഐ മുന്നോട്ട് വെക്കുന്ന ഈ ആവശ്യം എൽ.ഡി.എഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് കൂടുതൽ ശക്തമാക്കാനാണ്. പണ്ട് മുഖ്യമന്ത്രി പദം വരെ വേണ്ടെന്നുവെച്ച ചരിത്രമുള്ള പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒരു വലിയ വിഷയമല്ലെന്നും, എന്നാൽ എൽ.ഡി.എഫിനുള്ളിൽ പങ്കുവെക്കലിന്റെ ബോധ്യം വേണമെന്നതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം പരസ്യമായിട്ടല്ല സി.പി.ഐ ആദ്യം ഉന്നയിച്ചത്. സി.പി.ഐ – സി.പി.എം ചർച്ചകളിൽ തികച്ചും മാന്യമായ രീതിയിലാണ് ഈ വിഷയം സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ നൽകിയ കത്തുകളും അതിന് സി.പി.എം നൽകിയ മറുപടികളും നിലവിലുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ വിഷയം പുറത്തുപറഞ്ഞത് എന്തോ വലിയ അപരാധമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.














