ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കൾ നടത്തിയ നിർണായക ചർച്ച പൂർത്തിയായി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേസിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നതിലും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ അന്തിമ തീരുമാനം നാളെ അറിയിക്കാമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് സി.ജെ.പി നേതാക്കൾ. അല്ലാത്തപക്ഷം പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സമരക്കാർ ആവശ്യങ്ങൾ അംഗീകരിക്കും വരെ ജന്തർ മന്തറിലെ കുത്തിയിരിപ്പ് സമരം തുടരുമെന്നും മുന്നറിയിപ്പ് നൽകി.
















