പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസെടുക്കുന്നതിൽ സി ജെ പി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെടുകയാണെന്നും എഫ് ഐ ആറുകൾ അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി കണക്കാക്കി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉണ്ടാകില്ലെന്നും ക്യാമ്പസുകളിൽ യൂണിറ്റുകൾ ശക്തമാക്കി യുവാക്കളുടെ വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാനുമാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം സി ജെ പി നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. പ്രതിഷേധങ്ങളുടെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി സി ആർ പി എഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
















