വാഷിംഗ്ടൺ: യുഎസ്-ഇറാൻ യുദ്ധം രൂക്ഷമാകുന്നതോടെ ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതിന് പുറമെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പുതിയ സൂചനകൾ പുറത്തുവരുന്നു. കേവലം എണ്ണവിലയിലെ വ്യതിയാനങ്ങൾക്ക് അപ്പുറം ട്രഷറി ബോണ്ടുകളുടെ ലാഭവിഹിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സമ്പദ്‌വ്യവസ്ഥയുടെ ഭാവി ചിത്രം വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധം ആരംഭിച്ചതുമുതൽ വിപണിയിൽ വലിയ അസ്ഥിരത പ്രകടമാണെന്ന് ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്കൂളിലെ അന്താരാഷ്ട്ര സാമ്പത്തിക കാര്യ വിഭാഗം പ്രൊഫസർ മൈക്കൽ ക്ലൈൻ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഇറാനെതിരെയുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ സർക്കാരിന്റെ 10 വർഷ കാലാവധിയുള്ള ട്രഷറി ബോണ്ടുകളുടെ ലാഭവിഹിതത്തിൽ 60 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയോടെ ഇത് 4.6 ശതമാനത്തിലേക്ക് ഉയർന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പണപ്പെരുപ്പത്തിന്റെ പ്രധാന സൂചകമായി കണക്കാക്കപ്പെടുന്ന ബോണ്ട് ലാഭവിഹിതം ഉയരുന്നത് കമ്പനികൾക്കും ബിസിനസുകൾക്കും ബാങ്കുകളിൽ നിന്നും ഉയർന്ന പലിശനിരക്കിൽ വായ്പയെടുക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും, ഇത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പ്രൊഫസർ ക്ലൈൻ നിരീക്ഷിക്കുന്നു. കടം കൊടുക്കുന്നവർ പണപ്പെരുപ്പം മൂലമുണ്ടാകുന്ന മൂല്യച്യുതി നികത്താൻ ആഗ്രഹിക്കുന്നതിനാലാണ് ബോണ്ട് പലിശനിരക്കുകൾ പണപ്പെരുപ്പത്തിനനുസരിച്ച് ഉയരുന്നത്. വരും ദിവസങ്ങളിൽ എണ്ണവില ഉയർന്നുതന്നെ നിന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ വീണ്ടും ഉയർത്താൻ നിർബന്ധിതരായേക്കും.
















