വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം സമാധാനത്തിനും യുദ്ധത്തിനുമിടയിലുള്ള അനിശ്ചിതാവസ്ഥയിൽ തുടരുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മുൻനിര നേതാക്കളെയും വൻതോതിലുള്ള സൈനിക സന്നാഹങ്ങളെയും അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളിൽ നഷ്ടപ്പെട്ടിട്ടും ഇറാൻ കാട്ടുന്ന പ്രതിരോധ ശേഷിയെ രഹസ്യാന്വേഷണ വിശകലന വിദഗ്ധർ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആക്രമണങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും സംഘർഷം ഒരു നിർണ്ണായക തീരുമാനവുമില്ലാതെ തുടരുന്ന സ്ഥിതിയാണുള്ളത്. സൈനിക സമ്മർദ്ദം ശക്തമാക്കിയാൽ ഇറാൻ ഒടുവിൽ തങ്ങളുടെ നിലപാടുകളിൽ അയവ് വരുത്തുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ കണക്കുകൂട്ടലെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് മുൻ ഡെപ്യൂട്ടി ഓഫീസർ ജോനാഥൻ പാനിക്കോഫ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ ഈ വിലയിരുത്തൽ പൂർണ്ണമായും തെറ്റാണെന്ന് പാനിക്കോഫ് വ്യക്തമാക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയ്ക്ക് മുന്നിൽ മികച്ച വഴികളൊന്നുമില്ലെന്നും, വരും ദിവസങ്ങളിൽ ഈ മേഖലയിൽ ആക്രമണങ്ങളും തിരിച്ചടികളും കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
















