ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ്, ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ മേഖലയിലെ ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ഇറാൻ. ആക്രമണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി, സൈനിക കേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ജനങ്ങൾ എത്രയും വേഗം മാറിത്താമസിക്കണമെന്ന് ഇറാൻ വിപ്ലവ ഗാർഡ് ആവശ്യപ്പെട്ടു.
ആക്രമണ സാധ്യതയുള്ള മേഖലകളിൽ നിന്ന് കുറഞ്ഞത് അര കിലോമീറ്റർ (500 മീറ്റർ) എങ്കിലും അകലം പാലിക്കണമെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം. സൈനിക താവളങ്ങൾ, കമാൻഡ് സെന്ററുകൾ, മറ്റ് തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങൾ എന്നിവയ്ക്ക് അര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ പൂർണ്ണമായും ഒഴിഞ്ഞ് പോകണം. അമേരിക്കൻ സൈനികർ തങ്ങുന്ന താവളങ്ങൾക്കും താമസസ്ഥലങ്ങൾക്കും സമീപത്ത് ഉള്ളവർക്ക് വൻ സുരക്ഷാ ഭീഷണിയുണ്ടെന്നും അവിടെനിന്ന് ഉടൻ മാറണമെന്നും ഇറാൻ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും വൻ ഭീതിയിലാണ്. സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















