വാഷിംഗ്ടൺ: നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്നും, പകരം ഗൾഫ് അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് മേഖലയിൽ അവർ ഒരു പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണെന്നും മുൻ യുഎസ് സ്ഥാനപതി ജോയി ഹുഡ് അഭിപ്രായപ്പെട്ടു. യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ ഇറാനെ ആക്രമിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് കടുത്ത തന്ത്രപരമായ പിഴവായിരുന്നു. എന്നാൽ അതിന് പിന്നാലെ തങ്ങളുടെ പ്രത്യാക്രമണം അമേരിക്കൻ സൈന്യത്തിന് നേരെ മാത്രം ഒതുക്കാതെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി തിരിച്ചുവിട്ടതിലൂടെ ഇറാനും മറ്റൊരു വലിയ തന്ത്രപരമായ അബദ്ധം ആവർത്തിച്ചിരിക്കുകയാണ്.
“ഇറാൻ തങ്ങളുടെ ആക്രമണങ്ങൾ യുഎസ് സൈന്യത്തിനും ഇസ്രായേലിനും നേരെ മാത്രമായിരുന്നു കേന്ദ്രീകരിച്ചിരുന്നതെങ്കിൽ, നിലനിൽപ്പിനായി പോരാടുന്ന ഒരു രാജ്യം എന്ന നിലയിൽ ലോകത്തിന്റേയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും ചെറിയ തോതിലുള്ള സഹതാപമെങ്കിലും അവർക്ക് ലഭിക്കുമായിരുന്നു. എന്നാൽ അതിന് പകരം അവർ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടു.” – ജോയി ഹുഡ് വ്യക്തമാക്കി.
ഔദ്യോഗികമായി ഇരുപക്ഷവും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അവസാനിച്ചിട്ടും ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കും നേരെ ഇറാൻ തുടർച്ചയായി ആക്രമണം നടത്തുകയാണ്. പുതിയ ഭരണകൂടത്തിന് കീഴിൽ ഗൾഫ് സമ്പദ്‌വ്യവസ്ഥകളുടെ മേൽ കടുത്ത നിയന്ത്രണവും ആധിപത്യവും സ്ഥാപിക്കുക, അതുവഴി തങ്ങളുടെ സ്വാധീനം വലിയ തോതിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ പുതിയ യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















