ടെഹ്‌റാൻ: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്റെ ടെലിവിഷൻ അഭിമുഖത്തിലെ ചില ഭാഗങ്ങൾ സർക്കാർ മാധ്യമമായ ഐ.ആർ.ഐ.ബി സെൻസർ ചെയ്തെന്ന ആരോപണത്തിന് പിന്നാലെ, മാധ്യമങ്ങൾ കൂടുതൽ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സംപ്രേക്ഷണം ചെയ്യണമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥന്റെ നിർദ്ദേശം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിന്റെ (ഐ.ആർ.ഐ.ബി) മേൽനോട്ട സമിതി വക്താവ് മുഹമ്മദ് മിർസായിയാണ് ഭരണകൂടത്തിനും ഐ.ആർ.ഐ.ബി മാനേജ്‌മെന്റിനും ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ദേശീയ ഐക്യത്തിന്റെ പ്രതീകമായി പ്രവർത്തിക്കേണ്ട ഔദ്യോഗിക മാധ്യമം, രാജ്യത്ത് പ്രവർത്തനാനുമതിയുള്ള എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിലെയും വിവരമുള്ള പ്രമുഖരുടെ അഭിപ്രായങ്ങൾക്ക് ഇടം നൽകണമെന്ന് മിർസായി വ്യക്തമാക്കി. വാർത്താ സംപ്രേക്ഷണം സംബന്ധിച്ച് ഇനിയും തർക്കങ്ങളും വിവാദങ്ങളും ഉണ്ടാകാതിരിക്കാൻ ഐ.ആർ.ഐ.ബി മാനേജ്‌മെന്റ് കൃത്യമായ മേൽനോട്ടവും നിർദ്ദേശങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഓഫീസ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് മേൽനോട്ട സമിതിയുടെ ഈ ഇടപെടൽ. പ്രസിഡന്റ് പങ്കെടുത്ത അഭിമുഖത്തിലെ സുപ്രധാന പരാമർശങ്ങൾ ഐ.ആർ.ഐ.ബി കട്ടുവെട്ടുകയും സെൻസർ ചെയ്യുകയും ചെയ്തുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും സെൻസർഷിപ്പിനെക്കുറിച്ചും രാജ്യത്ത് വൻ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് നിർണായകമായ ഈ പ്രതികരണം വന്നിരിക്കുന്നത്.
















