ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ നിയമസാധുത തേടി രംഗത്ത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം പ്രയോജനപ്പെടുത്തി തൻ്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ താരം ഔദ്യോഗികമായി സർക്കാരിന് കൈമാറി. വർഷങ്ങളായി തുടരുന്ന നിയമവിവാദങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായാണ് മോഹൻലാലിന്റെ ഈ നിർണ്ണായക നീക്കം. രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച 13 വിലപിടിപ്പുള്ള കരകൗശല വസ്തുക്കളുമാണ് തൻ്റെ പക്കലുള്ളതെന്ന് താരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
മുൻപ് മോഹൻലാലിൻ്റെ കൊച്ചിയിലെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കേസെടുത്തെങ്കിലും പിന്നീട് താരം കൈവശാവകാശ സർട്ടിഫിക്കറ്റ് നേടിയിരുന്നു.പൊതുമാപ്പ് പദ്ധതി പ്രകാരം വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയതോടെ ഈ വന്യജീവി അവശിഷ്ടങ്ങൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനാണ് മോഹൻലാൽ ശ്രമിക്കുന്നത്. വനംവകുപ്പ് ഈ അപേക്ഷ പരിശോധിച്ച് വരികയാണ്.
















