ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ എ.കെ.ജി. ഭവനിലെത്തിയ ഡൽഹി പോലീസിനെ സി.പി.എം. നേതാക്കൾ തടഞ്ഞു. 2021-ൽ ബംഗ്ല ഭവനു മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് എസ്.എഫ്.ഐ. ഡൽഹി സംസ്ഥാന സെക്രട്ടറിയും മുൻ ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ അധ്യക്ഷയുമായ ഐഷിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തിയത്. എന്നാൽ, മുൻകൂട്ടി അനുമതി വാങ്ങാതെ പാർട്ടി ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി എം.എ. ബേബി, ജോൺ ബ്രിട്ടാസ് എന്നിവരടങ്ങുന്ന നേതാക്കൾ എതിർത്തതോടെ പോലീസ് മടങ്ങുകയായിരുന്നു.
നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻറെ പേരിലാണ് ഈ പ്രതികാര നടപടിയെന്നും, യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ എത്തിയ പോലീസ് സോനം വാങ്ചുക്കിനെ പോലെ ഐഷിയെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും നേതാക്കൾ ആരോപിച്ചു. വരുന്ന 30-ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഈ നാടകീയ നീക്കമുണ്ടായത്.














