നീറ്റ് പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ പ്രതിപക്ഷം നടത്തുന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര സർക്കാർ. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പിന്മാറ്റം. ലോക്സഭയിൽ എപ്പോൾ വേണമെങ്കിലും ചർച്ച നടത്താൻ തയ്യാറാണെന്ന് സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് സഭയിൽ ചർച്ചയ്ക്ക് കളമൊരുങ്ങിയെങ്കിലും സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. പ്രധാൻ മന്ത്രിസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ ബഹളം തുടരുന്നതിനാൽ വരും ദിവസങ്ങളിലും സഭാ നടപടികൾ തടസ്സപ്പെടാനാണ് സാധ്യത. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ നീറ്റ് വിഷയം പാർലമെന്റിൽ കൂടുതൽ രാഷ്ട്രീയ പോരിലേക്ക് വഴിമാറുകയാണ്.














