ജറുസലേം: അമേരിക്കൻ പ്രസിഡന്റിന്റെ അങ്കാറ സന്ദർശനത്തിന് തൊട്ടുമുമ്പ്, തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനെ ശക്തമായി എതിർത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്ത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു അമേരിക്കയ്ക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയത്.
സൈപ്രസ് ദ്വീപിന്റെ പകുതിയോളം കൈയേറി ഭരിക്കുന്ന രാജ്യമാണ് തുർക്കിയെന്നും, ജറുസലേം കൈക്കലാക്കുന്നതിനെക്കുറിച്ച് അവർ പരസ്യമായി സംസാരിക്കുന്നുണ്ടെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ഇത്തരമൊരു രാജ്യത്തിന് യാതൊരു കാരണവശാലും എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറരുതെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുകയും ഇറാന്റെ അധിനിവേശങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്ത ചരിത്രമാണ് തുർക്കിക്കുള്ളതെന്നും നെതന്യാഹു തുറന്നടിച്ചു.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇസ്രായേലും ഇറാനും തമ്മിൽ കടുത്ത ശത്രുതയിലാണെങ്കിലും, ഇസ്രായേൽ-തുർക്കി ബന്ധം മുൻകാലങ്ങളിൽ കൂടുതൽ പ്രായോഗികമായ രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ 2000-മാണ്ടിന്റെ തുടക്കത്തിൽ റജബ് ത്വയ്യിബ് ഉർദുഗാൻ തുർക്കിയിൽ അധികാരമേറ്റതു മുതൽ പലസ്തീൻ ജനതയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ അടിച്ചമർത്തലുകൾക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ തുർക്കി സന്ദർശനം മിഡിൽ ഈസ്റ്റിലെ പ്രതിരോധ സമവാക്യങ്ങളിൽ മാറ്റം വരുത്തുമോ എന്ന ആശങ്കയ്ക്കിടയിലാണ് ഇസ്രായേലിന്റെ ഈ പുതിയ നീക്കം.
















