മെൽബൺ : ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് വൻ സുരക്ഷാ വിവാദമാകുന്നു. ‘ഹ്യൂഗോ ലെനോൺ’ എന്നയാളാണ് ഹോട്ടലിൽ അതിക്രമിച്ചു കയറി ഇന്ത്യക്കാർക്കെതിരെ പരസ്യമായി ബഹളം വെച്ചത്. ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ കുടിയേറ്റം പൂർണ്ണമായി അവസാനിപ്പിക്കണമെന്നും, ‘ഓസ്‌ട്രേലിയ ഓസ്‌ട്രേലിയക്കാർക്ക് മാത്രമുള്ളതാണെന്നും’ ഇയാൾ വിളിച്ചുപറഞ്ഞു.
ഹോട്ടൽ ലോബിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നു നീങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. ഹോട്ടലിന്റെ ബാൽക്കണിയിൽ നിലയുറപ്പിച്ചായിരുന്നു ഹ്യൂഗോയുടെ ഈ വിദ്വേഷ പ്രചാരണം. ഉടൻ തന്നെ ഓസ്‌ട്രേലിയൻ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അവിടെനിന്നും നീക്കി. പ്രമുഖ തീവ്ര വലതുപക്ഷ കൂട്ടായ്മയിലെ സജീവ അംഗമാണ് ഇയാളെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതീവ സുരക്ഷാ വലയമുള്ള വിഐപി ഹോട്ടലിനുള്ളിൽ ഇയാൾക്ക് എങ്ങനെ പ്രവേശിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഹോട്ടലിലെ പ്രതിഷേധത്തിന് ശേഷവും ഈ തീവ്രവലതുപക്ഷ സംഘം പിന്മാറിയില്ല. തുടർന്ന് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ‘മർവൻ സ്റ്റേഡിയത്തിന്’ മുന്നിലും ഇതേ സംഘം പ്രതിഷേധവുമായി എത്തിയിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തെ നിരന്തരം എതിർക്കുന്ന ഗ്രൂപ്പാണിത്. എന്നാൽ, പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ മോദിക്കൊപ്പം പങ്കെടുത്ത ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ്, രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ സമൂഹം നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ വേദിയിൽ വെച്ച് വാനോളം പുകഴ്ത്തിയിരുന്നു.
















