ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകളിൽ വൻ സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. കപ്പലുകൾക്ക് നേരെ നേരിട്ട് ആക്രമണം നടത്തുകയായിരുന്നോ അതോ ഐആർജിസി സ്ഥാപിച്ച കടൽ ബോംബുകളിൽ തട്ടിയാണോ സ്ഫോടനമുണ്ടായത് എന്ന കാര്യം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമല്ല.
എന്നാൽ, മേഖലയിലെ അമേരിക്കൻ അധിനിവേശം അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഐആർജിസി ശക്തമായ മുന്നറിയിപ്പ് നൽകി. ഈ പാതയിലൂടെ ഒരു തുള്ളി എണ്ണയോ വാതകമോ രാസവളങ്ങളോ കയറ്റി അയക്കാൻ അനുവദിക്കില്ലെന്നാണ് ഇറാൻ നിലപാട്.
ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുമെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മേഖല മടങ്ങണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇരുരാജ്യങ്ങളും നിലപാടുകളിൽ മാറ്റം വരുത്താൻ തയാറാകാത്തത് നയതന്ത്ര ചർച്ചകൾക്ക് കടുത്ത തിരിച്ചടിയാകുന്നുണ്ട്.
















