മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഗൾഫ് രാജ്യങ്ങളും ഇറാനും ചേർന്ന് സംയുക്തമായി കൈകാര്യം ചെയ്യുന്നതിനായി ഒമാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്റെ ഭാവി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ. സമുദ്രപാതയുടെ പൂർണ്ണമായ അധീശത്വം ഇറാന്റെ മാത്രം കൈകളിൽ ഒതുങ്ങാതിരിക്കാൻ ലക്ഷ്യമിട്ടാണ് ‘സന്നദ്ധ സേവന നിരക്കുകൾ’ (വളന്ററി ഫീസ്) ഈടാക്കിക്കൊണ്ടുള്ള പങ്കാളിത്ത ഭരണനിർവ്വഹണ മാതൃക ഒമാൻ ഇറാനു മുന്നിൽ വെച്ചത്. എന്നാൽ ഈ നിരക്കുകൾ ഈടാക്കുന്നതിനെ നിരുപാധികം എതിർക്കുന്ന അമേരിക്ക, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം പൂർണ്ണമായും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
തങ്ങൾ ചർച്ചകൾക്ക് സന്നദ്ധരാണെന്ന് കാണിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ‘പരമാധികാരം’ എന്ന വാക്ക് ഉപയോഗിക്കാത്തിടത്തോളം ഇത്തരമൊരു ധാരണയ്ക്ക് വഴങ്ങേണ്ടത് ഇനി അമേരിക്കയുടെ ഉത്തരവാദിത്തമാണെന്ന് ഇറാൻ കരുതുമെന്നും മിഡിൽ ഈസ്റ്റ് കാര്യവിദഗ്ദ്ധ റോക്സെയ്ൻ ഫർമാൻഫർമയൻ ചൂണ്ടിക്കാട്ടി. അൽ ജസീറയോട് സംസാരിക്കവേയാണ് അവർ ഈ നിരീക്ഷണം പങ്കുവെച്ചത്.
തന്ത്രപ്രധാനമായ ഇത്തരം അന്താരാഷ്ട്ര സമുദ്രപാതകളിൽ ‘പൈലറ്റേജ് ഫീസ്’ പോലുള്ള നിരക്കുകൾ ഈടാക്കുന്നത് പുതിയ സംഭവമല്ലെന്ന് റോക്സെയ്ൻ വ്യക്തമാക്കി. ഡെന്മാർക്ക് കടലിടുക്കുകളിലും മലായ്-ഇന്തോനേഷ്യൻ ദ്വീപ് സമൂഹങ്ങളിലെ പ്രമുഖ പാതകളിലും സമാനമായ നിരക്കുകൾ നിലവിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
















