സി ജെ പി നടത്തുന്ന പ്രതിഷേധങ്ങൾക്ക് നേരെ അമിത അധികാരം പ്രയോഗിക്കാൻ പൊലീസിന് അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രക്ഷോഭങ്ങൾ നേരിടാനെന്ന പേരിൽ ലാത്തിച്ചാർജ് നടത്താനാകില്ലെന്നും രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാക്കാൽ നിരീക്ഷിച്ചു. ദില്ലി പൊലീസിന്റെയും കേന്ദ്ര സേനകളുടെയും നടപടിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അഖിലേന്ത്യാ തലത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായക ഇടപെടൽ.
സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചത് റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ (ആർ എ എഫ്) ഒരു ജവാനാണെന്ന് സി ആർ പി എഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കൊണാട്ട് പ്ലേസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാൻ ഏഴ് റൗണ്ട് പെല്ലറ്റ് പ്രയോഗിച്ചെന്നും ഇതിൽ അഞ്ചെണ്ണം പ്രതിഷേധക്കാരുടെ ശരീരത്തിൽ പതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിൽ ഉൾപ്പെട്ട ദ്രുത കർമ്മസേനയെ പ്രതിരോധത്തിലാക്കുന്നതാണ് സി ആർ പി എഫിന്റെ ഈ കണ്ടെത്തൽ.
പ്രതിഷേധങ്ങൾക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിനിടെ പരിക്കേറ്റ ദില്ലി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും കേസിൽ കക്ഷിചേരാൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളെല്ലാം കണക്കിലെടുത്ത് വിഷയം നാളെ വിശദമായ വാദത്തിനായി സുപ്രീംകോടതി മാറ്റി.
Supreme Court Slams Police Excesses Against CJP Protesters; CRPF Probe Confirms Pellet Gun Use
















