വാഷിംഗ്ടൺ: പ്രമുഖ മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ ഇ. ജീൻ കരോളിന് നൽകേണ്ട 8.33 കോടി ഡോളറിന്റെ (ഏകദേശം 83.3 മില്യൺ ഡോളർ) വലിയ തുക അടയ്ക്കണമെന്ന വിധി ചോദ്യം ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ച് അപ്പീൽ നൽകി. ഔദ്യോഗിക പദവിയിലിരിക്കെ നടത്തിയ പ്രസ്താവനകളുടെ പേരിൽ തനിക്ക് പ്രസിഡന്‍റ് എന്ന നിലയിൽ നിയമപരിരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
പ്രസിഡന്‍റുമാരുടെ ഔദ്യോഗിക നടപടികൾക്ക് വിപുലമായ നിയമപരിരക്ഷ അനുവദിച്ചുകൊണ്ട് 2024-ൽ യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ അഭിഭാഷകർ അപ്പീൽ നൽകിയിരിക്കുന്നത്. ഔദ്യോഗിക പദവിയിലിരുന്നപ്പോഴുണ്ടായ നടപടിയുടെ പേരിൽ ഒരു പ്രസിഡന്റിന് കോടതി കടുത്ത സാമ്പത്തിക പിഴ ചുമത്തുന്ന അമേരിക്കൻ ചരിത്രത്തിലെ ആദ്യ സംഭവമാണിതെന്ന് ട്രംപിന്റെ ലീഗൽ ടീം ഹർജിയിൽ ചൂണ്ടിക്കാട്ടി.
തങ്ങൾ സമർപ്പിച്ച അപ്പീലിൽ പ്രസിഡന്റിന്റെ നിയമപരിരക്ഷ സംബന്ധിച്ച വിഷയം പരിഗണിക്കാൻ സെക്കൻഡ് സർക്യൂട്ട് അപ്പീൽ കോടതി തയ്യാറായില്ലെന്നും അവർ ആരോപിക്കുന്നു. കരോളിന് അനുകൂലമായ ഈ വിധി പ്രസിഡന്റ് പദവിയുടെ അധികാരങ്ങൾക്കും ഭാവിക്കും രാജ്യത്തിനും തന്നെ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ട്രംപ് സുപ്രീം കോടതിയെ ബോധിപ്പിച്ചു.
















