അമ്മാൻ: മധ്യപൂർവേഷ്യൻ മേഖലയിൽ സൈനിക സംഘർഷങ്ങൾ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മേഖലയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാനും അതീവ ജാഗ്രത പുലർത്താനും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ജോർദാൻ തലസ്ഥാനമായ അമ്മാനിലെ യുഎസ് എംബസി.
മേഖലയ്ക്ക് പുറത്തുള്ളവ ഉൾപ്പെടെയുള്ള യുഎസ് നയതന്ത്ര കാര്യാലയങ്ങൾ നിലവിൽ ലക്ഷ്യമിടപ്പെടുന്നുണ്ടെന്ന് എംബസി എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇറാന്റെയോ ഇറാന് പിന്തുണ നൽകുന്ന മറ്റ് ഗ്രൂപ്പുകളുടെയോ ഭാഗത്തുനിന്ന് യുഎസിന്റെ ആഗോള താല്പര്യങ്ങൾക്കോ, അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങൾക്കോ പൗരന്മാർക്കോ നേരെ ലോകവ്യാപകമായി ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വരുംദിവസങ്ങളിൽ വിമാന സർവീസുകൾ റദ്ദാക്കാനും വ്യോമപാതകൾ അടച്ചിടാനും യാത്രാതടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ടെന്നും എംബസി വ്യക്തമാക്കി. ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് പൗരന്മാർ അകന്നുനിൽക്കണമെന്നും, പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
















