അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ കലുഷിതമായി തുടരുകയാണ്. ഇറാനിൽ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് അമേരിക്ക കരയിലും കടലിലും സൂയിസൈഡ് ഡ്രോണുകൾ പ്രയോഗിച്ചപ്പോൾ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാനും ശക്തമായ തിരിച്ചടി നൽകി. തങ്ങളുടെ പരമോന്നത നേതാവിന് നേരെ ഏതെങ്കിലും തരത്തിലുള്ള വധശ്രമം ഉണ്ടായാൽ തിരിച്ചടിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കാൻ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ നിന്ന് അമേരിക്ക പിന്മാറാതെ ഗതാഗതം പൂർണ്ണമായി തുറന്നുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ സൈന്യം.
ഇതിനിടെ ബുഷഹർ ഉൾപ്പെടെയുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് റഷ്യ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ആണവ നിലയങ്ങൾക്ക് നേരേയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ, ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി വരെപോലും ക്ഷമ കാണിക്കാൻ അമേരിക്ക തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തി. കുവൈത്തിലെ അമേരിക്കൻ മിസൈൽ താവളം പൂർണ്ണമായി തകർത്തതായും ഒമാനുമായി ചേർന്ന് ഹോർമുസ് നിയന്ത്രിക്കാനുള്ള യു.എസ് നീക്കം തടഞ്ഞതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.
ചെലവ് കുറഞ്ഞ സൂയിസൈഡ് ഡ്രോണുകൾ ഉപയോഗിച്ച് ഖേഷം, ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലെ റഡാറുകളും ആയുധ സംഭരണശാലകളും അമേരിക്കൻ സേന തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർദാനിലെയും ബഹ്റൈനിലെയും അമേരിക്കൻ കമാൻഡ് സെന്ററുകളും ഹെലികോപ്റ്റർ താവളങ്ങളും ഇറാൻ ആക്രമിച്ചു. ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന വാ വാർത്തകൾ അമേരിക്ക തള്ളിക്കളഞ്ഞെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള പോർവിളികളും കൊലവിളികളും മേഖലയെ ഗുരുതരമായ യുദ്ധഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
US-Iran Conflict Escalates: Russia Warns of Severe Consequences Over Attacks on Nuclear Sites
















