pulimoottil

വിഴിഞ്ഞം കരാറിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കെ കെ രാഗേഷിന്റെ മറുപടി, ‘എല്ലാ മലയാളിക്കും കാര്യമുണ്ട്’

വിഴിഞ്ഞം കരാറിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കെ കെ രാഗേഷിന്റെ മറുപടി, ‘എല്ലാ മലയാളിക്കും കാര്യമുണ്ട്’

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വിഴിഞ്ഞം കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനാണ് അദ്ദേഹം പ്രസ്താവനയിലൂടെ മറുപടി നൽകിയത്. വിഴിഞ്ഞം വിഷയത്തിൽ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാൻ ആഗ്രഹിക്കുന്ന ഓരോ മലയാളിക്കും കൃത്യമായ താൽപര്യമുണ്ടെന്ന് കെ കെ രാഗേഷ് വ്യക്തമാക്കി. ജനാധിപത്യപരമായ ജാഗ്രതയുടെ ഭാഗമാണ് ഈ താൽപര്യമെന്നും, ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയോട് തിരിച്ചും അങ്ങോട്ട് ചോദ്യങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്താണ് മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തോട് മാത്രമായി ഇത്ര അമിത താൽപര്യമെന്നും കെ കെ രാഗേഷ് തുറന്നടിച്ചു.

വാർത്താസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം ശൈലിയാണെന്ന് കെ കെ രാഗേഷ് ആരോപിച്ചു. ഇത്തരം ഭീഷണികളും പരിഹാസങ്ങളും കൊണ്ട് പൊതുപ്രവർത്തകരെയാകെ വിരട്ടി നിർത്താമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഹരി വിൽപന സംബന്ധിച്ച കാര്യമായ ചോദ്യങ്ങൾ ഉയരുമ്പോഴെല്ലാം മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും അസഹിഷ്ണുതയും കാണുമ്പോൾ അദ്ദേഹം കടുത്ത പ്രതിരോധത്തിലാണെന്നാണ് വ്യക്തമാകുന്നത്. പ്രതികരിക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വാക്കുകളും ശരീരഭാഷയും ആ പദവിക്ക് ചേർന്ന രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിന്റെ പല നിർണായക തീരുമാനങ്ങളിലും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്ന് കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. ധനം, നിയമം, തുറമുഖം തുടങ്ങിയ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി ബോധപൂർവം സ്വന്തം കൈകളിൽ ഏറ്റെടുത്തതും, ഭരണത്തിലേറുന്നതിന് തൊട്ടുമുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്തെത്തി അദാനി ഗ്രൂപ്പ് അധികൃതരെ കണ്ടതും വലിയ സംശയങ്ങൾക്കിടയാക്കുന്ന കാര്യങ്ങളാണ്. കൂടാതെ, സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കമ്പനി തീരുമാനിച്ചതും, ഇതിന് പിന്നാലെ വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് സ്ഥാനത്തുനിന്ന് മാറ്റിയതും ജനങ്ങളിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഈ വിഷയങ്ങളിൽ വ്യക്തത വരുന്നത് വരെ തങ്ങൾ ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top