സംഘടനാ സംവിധാനം വിപുലീകരിച്ച് അടുത്തഘട്ട തുടർസമര പരിപാടികൾക്ക് രൂപം നൽകാൻ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) തീരുമാനിച്ചു. ഛത്രപതി സംബാജി നഗറിലുള്ള സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വീട്ടിൽ ചേർന്ന രണ്ടുദിവസത്തെ കോർ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയുന്നതിനായി സെപ്റ്റംബർ മാസം മുതൽ ‘ക്യാ ബോൽതി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കും.
തൽക്കാലം ഉടനടി വലിയ സമരങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും സംഘടനയുടെ അടിത്തറ ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് സോണുകളിലായി ഉപസമിതികൾ രൂപീകരിക്കുകയും അംഗത്വ വിതരണത്തിനായി പുതിയ വെബ്സൈറ്റ് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അഭിജീത് ദിപ്കെ കൺവീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ കോ-കൺവീനർമാരായും പ്രവർത്തിക്കും. വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ പരിഷ്കരണവും യുവാക്കൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയും ഏറ്റെടുത്ത് പോരാടുകയാണ് സി.ജെ.പിയുടെ പ്രധാന ലക്ഷ്യം.
ഒരു രാഷ്ട്രീയ പാർട്ടിയായി മാറുകയല്ല, മറിച്ച് സർക്കാരുകളെ തിരുത്തുന്ന ശക്തമായൊരു സമ്മർദ്ദ ശക്തിയായി (Pressure Group) പ്രവർത്തിക്കുകയാണ് തങ്ങളുടെ ലക്ഷധ്യമെന്ന് സാംബാജി നഗറിൽ ചേർന്ന വാർത്താസമ്മേളനത്തിൽ നേതൃത്വം വ്യക്തമാക്കി. അടുത്ത ഘട്ട സമരങ്ങൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ മുംബൈയിൽ എത്തിയ ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് രണ്ടായിരത്തോളം കുട്ടികളുമായി സംവദിച്ച സംഭവവും ശ്രദ്ധേയമായി.















