വാഷിംഗ്ടണ്‍: റഷ്യയില്‍ നാലു വര്‍ഷത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന മുന്‍ യു.എസ്. മറൈന്‍ റോബര്‍ട്ട് ഗില്‍മാനെ മോചിപ്പിച്ചതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 32 കാരനായ ഗില്‍മാന്റെ മോചനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുടിനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മോചനം സാധ്യമായത്.
2022ല്‍ റഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാരോപിച്ചാണ് ഗില്‍മാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഗില്‍മാന്റെ കുടുംബം നിഷേധിച്ചു. അമേരിക്കക്കാരനായതിനാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ റഷ്യന്‍ അധികൃതര്‍ അദ്ദേഹത്തെ അന്യായമായി തടവിലാക്കിയതാണെന്നും കുടുംബം ആരോപിച്ചു.
തടവിനിടെ ഗില്‍മാന്റെ ആരോഗ്യനില ഗുരുതരമായി മോശമായിരുന്നു. 47 ദിവസത്തോളം അദ്ദേഹം പ്രതികരിക്കാനാകാത്ത ‘ഡിസോസിയേറ്റീവ് സ്റ്റ്യൂപ്പര്‍’ അവസ്ഥയിലായിരുന്നുവെന്നും ഗുരുതര ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും യു.എസ്. സെനറ്റര്‍ എഡ് മാര്‍ക്കി പറഞ്ഞു. മോചനത്തിന് പിന്നാലെ ഗില്‍മാനെ അമേരിക്കയിലെത്തിച്ച് ടെക്‌സസിലെ സൈനിക ആശുപത്രിയില്‍ പരിശോധനയും ചികിത്സയും നല്‍കും.
ഗില്‍മാന്റെ മോചനം തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യ പകരമായി ആരെയും ആവശ്യപ്പെട്ടില്ലെന്നും യാതൊരു കൈമാറ്റവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുന്ന ഗില്‍മാനെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ കുടുംബാംഗങ്ങളും യു.എസ്. അധികൃതരും സ്വീകരിക്കും.
സഹോദരന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഗില്‍മാന്റെ സഹോദരി ലെക്‌സി ഹഡ്‌സണ്‍, റഷ്യന്‍ തടവില്‍ അദ്ദേഹത്തിന് കടുത്ത ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നതായി ആരോപിച്ചു. ഗില്‍മാന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റ് ട്രംപിനും സെനറ്റര്‍ എഡ് മാര്‍ക്കിക്കും അവര്‍ നന്ദി അറിയിച്ചു. റഷ്യയില്‍ അന്യായമായി തടവിലാക്കിയ മറ്റ് അമേരിക്കക്കാരുടെ മോചനത്തിനായും യു.എസ്. ഭരണകൂടം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
Former U.S. Marine Robert Gilman, who had been imprisoned in Russia for years, has been released.

















