ബാഗ്ദാദ്: മേഖലയിലെ “പുതിയ അധിനിവേശ വിരുദ്ധ ക്രമത്തിൽ” വിദേശ ശക്തികൾക്ക് തങ്ങളുടെ സ്വാധീനം വേഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. “പ്രിയപ്പെട്ട അബു മഹ്ദി, ഹാജ് ഖാസിം! നിങ്ങളുടെ പോരാട്ടത്തിന്റെയും പരിശുദ്ധമായ രക്തത്തിന്റെയും ഫലമാണിത്,” അബു മഹ്ദി അൽ മുഹന്ദിസ്, ഖാസിം സുലൈമാനി എന്നിവരെ പരാമർശിച്ച് എക്സിൽ കുറിച്ച പോസ്റ്റിൽ ഘാലിബാഫ് വ്യക്തമാക്കി.
ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ മുതിർന്ന കമാൻഡറായിരുന്നു അബു മഹ്ദി അൽ മുഹന്ദിസ്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഖുദ്സ് ഫോഴ്സ് തലവനായിരുന്നു ഖാസിം സുലൈമാനി. 2020 ജനുവരിയിൽ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
“പുതിയ പ്രാദേശിക ക്രമത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വിദേശ ശക്തികളുടെ ഇടപെടൽ വേഗത്തിൽ കുറയുകയാണ്. അമേരിക്ക മേഖലയിൽ നിന്ന് മാന്യമായ ഒരു പിന്മാറ്റത്തിനായി വഴികൾ തിരയുകയാണ്. നദി മുതൽ കടൽ വരെയുള്ള സിയോണിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതികൾ വെറുമൊരു മരീചികയായി മാറിയിരിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















