ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ പുതിയ പ്രാദേശിക കൂട്ടായ്മകളും കരാറുകളും ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായേക്കാമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്. വിദേശ ശക്തികളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം ശേഷിയിൽ വിശ്വസിക്കാനും, പരസ്പര സഹകരണവും സാഹോദര്യവും തെരഞ്ഞെടുക്കാനും മുസ്ലിം അയൽരാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് ഐ.ആർ.ഐ.ബി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിൽ ശാശ്വതമായ സുരക്ഷ ഉറപ്പാക്കാൻ വിദേശ ശക്തികൾക്ക് സാധിക്കില്ലെന്നും, അതിന് അവർക്ക് താല്പര്യമില്ലെന്നും സമീപകാല സംഭവവികാസങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷ ‘ദുർബലവും മറ്റുള്ളവരെ ആശ്രയിക്കുന്നതുമാണ്’. എന്നാൽ പ്രാദേശിക രാജ്യങ്ങളുടെ പരസ്പര സഹകരണത്തിലൂടെ കെട്ടിപ്പടുക്കുന്ന സുരക്ഷ മാത്രമേ ശാശ്വതമായി നിലനിൽക്കൂ എന്ന് ഘാലിബഫ് വാദിച്ചു.
ഇറാനിലെ ഷിയാ-സുന്നി ഐക്യം വെറുമൊരു ചടങ്ങ് തീർക്കൽ മുദ്രാവാക്യമല്ലെന്നും, മറിച്ച് അത് ദേശീയ ശക്തിയുടെ അടിത്തറയും രാജ്യത്തിന്റെ സുരക്ഷയുടെയും വികസനത്തിന്റെയും പ്രധാന ഘടകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















