ടെഹ്റാൻ: വൻശക്തികളുടെ അമിതാധികാര പ്രയോഗങ്ങളെയും ആവശ്യങ്ങളെയും നേരിടാൻ മുസ്ലിം രാജ്യങ്ങൾ ഭിന്നതകൾ മാറ്റിവെച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിലെ തസ്‌നിം വാർത്താ ഏജൻസിയാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്.
“ഏതൊരു സാഹചര്യത്തിലും മുസ്ലിം ലോകത്തിനുള്ളിലെ ഐക്യം സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കും,” അരാഗ്ചി പറഞ്ഞു. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ ‘മുസ്ലിം ലോകമെന്ന വലിയ കുടുംബത്തിന്റെ’ ഭാഗമായി അദ്ദേഹം എടുത്തുപറഞ്ഞു.
“ചില ഇസ്ലാമിക രാജ്യങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളോ ഗുരുതരമായ തർക്കങ്ങളോ നിലനിൽക്കുന്നുണ്ടാകാം. എന്നാൽ വൻശക്തികളുടെ കടന്നുകയറ്റങ്ങൾക്കെതിരെ മുസ്ലിം ലോകത്തിന് ശക്തമായി നിലകൊള്ളാൻ സാധിക്കേണ്ടതുണ്ട്. അതിനായി ഈ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെക്കാൻ തയ്യാറാകണം,” അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്തെ പോരാട്ടങ്ങളിൽ ഇറാനിയൻ ജനത കാണിച്ച സഹിഷ്ണുതയെയും വീര്യത്തെയും അരാഗ്ചി പ്രശംസിച്ചു. 40 ദിവസത്തോളം അവർ ഉറച്ചുനിന്നുവെന്നും, തങ്ങളുടെ ചെറുത്തുനിൽപ്പിലൂടെ മുസ്ലിം ലോകത്തിന് വലിയൊരു പാഠമാണ് അവർ നൽകിയതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
















