ടെഹ്‌റാൻ: യുഎസുമായുള്ള സൈനിക സംഘർഷം വീണ്ടും ആരംഭിക്കുകയാണെങ്കിൽ മുൻകാലങ്ങളെ അപേക്ഷിച്ച് അതിതീവ്രവും വിനാശകരവുമായ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കടുത്ത മുന്നറിയിപ്പ് നൽകി. ഇറാന്റെ തസ്നിം ന്യൂസ് ഏജൻസിയാണ് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബിയെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
വീണ്ടുമൊരു യുദ്ധമുണ്ടായാൽ തങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ശേഷിയും സാങ്കേതികവിദ്യയും മുൻകാലങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായിരിക്കുമെന്ന് മൊഹെബി വ്യക്തമാക്കി. ഐആർജിസി വികസിപ്പിച്ച പുതിയ മിസൈലുകളിലെ പോർമുനകളുടെ പ്രഹരശേഷി, മുൻ യുദ്ധങ്ങളിൽ ഉപയോഗിച്ചവയെക്കാൾ വളരെ കൂടുതലാണെന്നും ഇറാന്റെ ആയുധ നിർമ്മാണവും ശേഷിവർദ്ധനവും തടസ്സമില്ലാതെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നിലവിലെ സാഹചര്യങ്ങൾ അനുകൂലമാണെന്ന് പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ വിലയിരുത്തൽ നടത്തിയത്. വരുംദിവസങ്ങളിൽ അനുയോജ്യമായ ഘട്ടത്തിൽ ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിച്ചേക്കാമെന്നും അദ്ദേഹം സൂചന നൽകി.

















