അങ്കാറ: ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ‘ഗ്ലോബൽ ഫ്രീഡം ഫ്ലോട്ടില്ല’ ബോട്ട് വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അഫെക് മോസ്കോവിച്ചിനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ തുർക്കി ഇന്റർപോളിനോട് ആവശ്യപ്പെട്ടു. തുർക്കി നീതി ന്യായ മന്ത്രി അക്കിൻ ഗുർലെക്കാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
വംശഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജൂലൈ 14-ന് ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും, അന്താരാഷ്ട്രതലത്തിൽ തിരച്ചിൽ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കിൻ ഗുർലെക് പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് സിവിലിയന്മാർക്ക് നേരെ നടന്ന സൈനിക ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്താംബൂളിലെ 11-ാം ഹെവി പീനൽ കോടതിയിലാണ് കേസ് നടക്കുന്നത്. കേസിൽ ആകെ 35 പ്രതികളാണുള്ളത്.
വംശഹത്യയ്ക്ക് പുറമെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, ക്രൂരമായ പീഡനം, മനഃപൂർവമുള്ള പരിക്കേൽപ്പിക്കൽ, വ്യക്തി സ്വാതന്ത്ര്യം തടയൽ, സ്വത്ത് നശിപ്പിക്കൽ, കവർച്ച, വാഹനങ്ങൾ തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗാസയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ മൂടിവെക്കാനോ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും ഗുർലെക് എക്സിൽ കുറിച്ചു.

















